സൈനിക സ്‌കൂളുകളുടെ നടത്തിപ്പ് സംഘപരിവാർ സംഘടനകൾക്ക്; ധാരണാപത്രം റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാഷ്ട്രപതിക്ക് കത്തയച്ചു.
ഡൽഹി: സൈനിക സ്‌കൂളുകളുടെ നടത്തിപ്പ് സംഘപരിവാർ സംഘടനകൾക്ക് നൽകിയ ധാരണാപത്രം റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാഷ്ട്രപതിക്ക് കത്തയച്ചു. പൊതുസ്ഥാപനങ്ങൾ ഒന്നൊന്നായി നിയന്ത്രണത്തിലാക്കിക്കൊണ്ട് ആർ.എസ്.എസ് പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഖാർഗെ കത്തിൽ ആരോപിച്ചു.
രാജ്യത്തെ പുതിയ സൈനിക സ്‌കൂളുകളുടെ 62 ശതമാനവും സംഘ്പരിവാറിനും ബി.ജെ.പിക്കും കേന്ദ്രം കൈമാറിയതായാണ് 'ദ റിപ്പോർട്ടേഴ്സ് കലക്ടീവിന്റെ' റിപ്പോർട്ട്. 40 സൈനിക സ്‌കൂളുകളില്‍ 62 ശതമാനവും ആർ.എസ്.എസ് ബന്ധമുള്ള സ്‌കൂളുകൾക്കാണ് നൽകിയതെന്നും കലക്ടീവ് റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ ആർ.എസ്.എസിന്റെ അനുബന്ധ സംഘടനകൾ, ബി.ജെ.പി നേതാക്കൾ, ബി.ജെ.പിയുടെ രാഷ്ട്രീയ കക്ഷികൾ, തീവ്ര ഹിന്ദുത്വ സംഘടനകൾ, ഹിന്ദു മത സംഘടനകൾ എന്നിവരും ഇതിൽ ഉൾപ്പെടും.
2021-ലാണ്, ഇന്ത്യയിൽ സൈനിക സ്‌കൂളുകൾ നടത്തുന്നതിന് സ്വകാര്യ കമ്പനികൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. അന്നത്തെ ബജറ്റിൽ പൊതു-സ്വകാര്യ മേഖലയിലുള്ള 100 സ്‌കൂളുകളെ സൈനിക് സ്‌കൂൾ സൊസൈറ്റിൽ അഫിലിയേറ്റ് ചെയ്യാനുള്ള തുകയും വകയിരുത്തിയിരുന്നു.
Adjust Story Font
16