Quantcast

ബംഗാള്‍ സംഘര്‍ഷം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ജോലിയും അഞ്ചു ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ച് മമത

സംഘർഷമുണ്ടായ ബംഗാളിലെ രാംപൂർഹട്ട് മുഖ്യമന്ത്രി മമതാ ബാനർജി സന്ദർശിച്ചു

MediaOne Logo

Web Desk

  • Published:

    25 March 2022 1:37 AM GMT

ബംഗാള്‍ സംഘര്‍ഷം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ജോലിയും അഞ്ചു ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ച് മമത
X

തൃണമൂൽ കോൺഗ്രസ് നേതാവിന്‍റെ കൊലപാതകത്തിന് പിന്നാലെ സംഘർഷമുണ്ടായ ബംഗാളിലെ രാംപൂർഹട്ട് മുഖ്യമന്ത്രി മമതാ ബാനർജി സന്ദർശിച്ചു. സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം കടുപ്പിക്കുന്ന സാഹചര്യത്തിലായിരുന്നു സന്ദർശനം. സംഘർഷത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ജോലിയും അഞ്ചു ലക്ഷം രൂപ ധനസഹായവും മമത പ്രഖ്യാപിച്ചു .

ആക്രമണം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് സംഘര്‍ഷമുണ്ടായ പ്രദേശങ്ങളില്‍ മമതയുടെ സന്ദർശനം. സംഭവത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ട്. ആളുകളെ കൊല്ലുന്നതും വീടുകൾക്ക് തീവെക്കുന്നതും കുറ്റകരമാന്നെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും മമത പറഞ്ഞു. വീടുകൾക്ക് തീപിടിച്ച ഗ്രാമീണർക്ക് അറ്റകുറ്റപ്പണികൾക്കായി രണ്ട് ലക്ഷം രൂപ നൽകുമെന്നും മമത പറഞ്ഞു. ആക്രമണത്തിൽ പങ്കെടുത്ത തൃണമൂൽ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്യാനും മുഖ്യമന്ത്രി നിർദേശം നൽകി.

കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയും രാംപൂർഹട്ടിലെത്തി. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കൽക്കട്ട ഹൈക്കോടതിയുടെ നിർദേശ പ്രകാരം എസ് ഐ ടി തൽസ്ഥിതി റിപ്പോർട്ട് കോടതിയിൽ നൽകി. തെളിവുകൾ സുരക്ഷിതമാക്കാൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും സാക്ഷിക്ക് സംരക്ഷണം നൽകണമെന്നും പൊലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംഘർഷം നടത്തിയ 22 പേരാണ് ഇതുവരെ അറസ്റ്റിലായത്. അക്രമത്തിൽ പങ്കുള്ള കൂടുതൽ പേർക്കായി തെരച്ചിൽ നടത്തുന്നുണ്ടെന്ന് ബംഗാൾ പൊലീസ് അറിയിച്ചു. സംഘർഷത്തെക്കുറിച്ച് ബംഗാൾ സർക്കാർ ഉടൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറും. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബാദു ഷെയ്ഖിന്‍റെ കൊലപാതകത്തിന് പിന്നാലെയായിരുന്നു സംഘ‍ർഷം,,,


TAGS :

Next Story