ഭാര്യയുമായി വഴക്കിട്ടു; നാല് മക്കളെ കനാലിലേക്ക് വലിച്ചെറിഞ്ഞ പിതാവ് അറസ്റ്റില്‍
ഒരു കുഞ്ഞിനെ ഇനിയും കണ്ടെത്താനായിട്ടില്ല
Crime
ആഗ്ര: ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് നാല് മക്കളെ കനാലിലേക്ക് വലിച്ചെറിഞ്ഞ് പിതാവ്.യുപിയിലെ കസ്ഗഞ്ച് ജില്ലയിലെ ഷെയ്ഖുപൂർ ഹുണ്ടയിലാണ് സംഭവം. കനാലിൽ വീണ 12 വയസുകാരി രണ്ടു സഹോദരങ്ങളെ രക്ഷിച്ചു. അഞ്ചുവയസുള്ള കുട്ടിയെ ഇനിയും കണ്ടെത്താനായില്ല.
30 അടി ഉയരമുള്ള പാലത്തിൽ നിന്നാണ് കുഞ്ഞുങ്ങളെ കനാലിലേക്ക് എറിഞ്ഞത്. സംഭവത്തിൽപുഷ്‌പേന്ദ്ര കുമാർ എന്ന 35കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വഴക്കിട്ടതിനെ തുടർന്ന് ഭാര്യയെ ഇയാൾ വീട്ടിൽ കൊണ്ടാക്കിയിരുന്നു. തുടർന്ന് തിരിച്ചെത്തിയ പുഷ്‌പേന്ദ്ര കുമാർ അടുത്തുള്ള ദേവാലയത്തിലെ ഉത്സവത്തിന് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് മക്കളെ കൂടെക്കൂട്ടിയത്. ദേവാലയത്തിലേക്കുള്ള യാത്രമധ്യേ പാലത്തിൽ നിന്നാണ് 13,12,എട്ട്,അഞ്ച് വയസുള്ള മക്കളെ കനാലിലേക്ക് വലിച്ചെറിഞ്ഞത്.
വെള്ളത്തില്‍ വീണ 12 കാരിയായ പെൺകുട്ടി കരയിലേക്ക് നീന്തി രക്ഷപ്പെട്ടു. പിന്നീട് അനുജത്തിയെയും അനിയനെയും രക്ഷപ്പെടുത്തി. ഇതുകണ്ട നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ഇളയ കുട്ടി അപ്പോഴേക്കും ഒഴുകിപ്പോയിരുന്നു. ഇളയ കുട്ടിയെ കണ്ടെത്താൻ മുങ്ങൽ വിദഗ്ധരെ വിന്യസിച്ചിട്ടുണ്ടെന്നും ഗ്രാമവാസികൾ പറഞ്ഞു. രക്ഷപ്പെട്ട മൂന്ന് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഗ്രാമത്തലവന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതി പുഷ്‌പേന്ദ്രയ്ക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൊലപാതകശ്രമം എന്നിവ പ്രകാരം കേസെടുത്തു. പുഷ്‌പേന്ദ്ര കൂലിപ്പണിക്കാരനായിരുന്നു. മിക്ക സമയത്തും മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവാണെന്നും നാട്ടുകാര്‍ പറയുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും മദ്യലഹരിയിലാണ് ഇത് ചെയ്തതെന്നും സഹവാർ പൊലീസ് പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Adjust Story Font
16