Quantcast

മുകുൾ റോയ്: പ്രത്യയശാസ്ത്രത്തേക്കാൾ കണക്കുകളെ വിശ്വസിച്ച ബംഗാളിൻ്റെ 'ചാണക്യൻ'

രാഷ്ട്രീയ പ്രബുദ്ധതക്ക് പേര് കേട്ട ബംഗാൾ രാഷ്ട്രീയത്തിൽ കൂറുമാറ്റങ്ങൾ സാധാരണപ്രക്രിയയാക്കിയതിൽ മുകുൾ റോയിക്ക് വലിയ പങ്കുണ്ട്

MediaOne Logo
മുകുൾ റോയ്: പ്രത്യയശാസ്ത്രത്തേക്കാൾ കണക്കുകളെ വിശ്വസിച്ച ബംഗാളിൻ്റെ ചാണക്യൻ
X

കൊൽക്കത്ത: ബഹളങ്ങളേക്കാൾ ചർച്ചകളേയും മുദ്രാവാക്യങ്ങളേക്കാൾ അക്കങ്ങളെയും വിശ്വസിച്ച നേതാവ്. അന്തരിച്ച തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയിയെ ഇങ്ങനെ വിശേഷിപ്പിക്കാം. ബംഗാൾ രാഷ്ട്രീയത്തിന്റെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലെ മാറ്റങ്ങളുടെയും പ്രത്യയശാസ്ത്ര ചോർച്ചയുടെയും കണ്ണാടിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അധികാരത്തിന്റെ അണിയറകളിൽ തന്ത്രങ്ങൾ മെനയുന്നതിലെ അസാമാന്യവൈഭവമാണ് ബംഗാൾ രാഷ്ട്രീയത്തിലെ ചാണക്യൻ എന്ന വിളിപ്പേര് അദ്ദേഹത്തിന് നൽകിയത്.

1954ൽ നോർത്ത് 24 പർഗാനാസിലെ കാഞ്ചരപാറയിൽ ജനിച്ച റോയ്, എൺപതുകളിൽ യൂത്ത് കോൺഗ്രസിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തുന്നത്.1998-ൽ മമത ബാനർജി കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസ് രൂപീകരിച്ചപ്പോൾ മമതക്കൊപ്പം പോയി. മൃദുഭാഷിയും മികച്ച സംഘാടകനുമായിരുന്ന മുകുൾ റോയ് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിലും അഗ്രഗണ്യനായിരുന്നു. കമ്മിറ്റികളിലെ പ്രശ്‌നങ്ങളാണെങ്കിലും സീറ്റ് വിഭജന തർക്കങ്ങളാണെങ്കിലും റോയിക്ക് മുന്നിൽ നിസാരമായിരുന്നു. അങ്ങനെ മമതയുടെ വിശ്വസ്തരിൽ ഒരാളായി. ഈ മിടുക്ക് അദ്ദേഹത്തെ പാർട്ടി ജനറൽ സെക്രട്ടറി പദം വരെ എത്തിച്ചു. രണ്ട് തവണ രാജ്യസഭാംഗമായ റോയ് രണ്ടാം യുപിഎ സർക്കാറിന്റെ കാലത്ത് കേന്ദ്ര റെയിൽവേ മന്ത്രിയുമായി.

ന്യുഡൽഹിയായിരുന്നില്ല മുകുൾ റോയിയുടെ തട്ടകം. 34 വർഷത്തെ ഇടതുഭരണം തകർത്ത് മമത ആദ്യമായി ബംഗാളിൽ അധികാരത്തിൽ വന്നപ്പോഴും അണിയറക്ക് പിന്നിൽ നീക്കങ്ങളുമായി മുകുൾ റോയ് ഉണ്ടായിരുന്നു. നേതാക്കളെ മറുകണ്ടം ചാടിക്കുന്നതിൽ അന്ന് റോയ് വഹിച്ച പങ്ക് ചെറുതായിരുന്നില്ല. രാഷ്ട്രീയ പ്രബുദ്ധതക്ക് പേര് കേട്ട ബംഗാളി രാഷ്ട്രീയത്തിൽ കൂറുമാറ്റങ്ങൾ സാധാരണപ്രക്രിയയാക്കിയതിൽ മുകുൾ റോയ്ക്ക് വലിയ പങ്കുണ്ട്.

ശാരദ ചിട്ടി ഫണ്ട് കേസ്, നാരദ സ്റ്റിംഗ് ഓപ്പറേഷൻ എന്നിവയിൽ മുകുൾ റോയിയുടെ പേര് ഉയർന്നുവന്നു. പിന്നീട് മമത ബാനർജിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് 2017-ൽ അദ്ദേഹം ടിഎംസി വിട്ട് ബിജെപിയിൽ ചേർന്നു. ബിജെപിയിൽ ദേശീയ വൈസ് പ്രസിഡന്റായ അദ്ദേഹം 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ബിജെപിക്ക് 18 സീറ്റുകൾ നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. 2021-ൽ ബിജെപി ടിക്കറ്റിൽ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ആഴ്ചകൾക്കുള്ളിൽ അദ്ദേഹം തൃണമൂലിലേക്ക് തന്നെ മടങ്ങി. ' ടിഎംസി തൻ്റെ ആദ്യത്തെയും അവസാനത്തെയും വീട്' എന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. എന്നാൽ, പഴയ പ്രതാപം വീണ്ടെടുക്കാൻ അദ്ദേഹത്തിനായില്ല. ആരോഗ്യപ്രശ്‌നങ്ങൾ കാരണം സജീവ രാഷ്ട്രീയത്തിൽ നിന്ന് അദ്ദേഹം പതിയെ പിൻവാങ്ങി. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെട്ടെങ്കിലും സുപ്രീം കോടതി അത് സ്റ്റേ ചെയ്തു.

TAGS :

Next Story