വളർത്തുനായയെ ചൊല്ലി തർക്കം; യുവാവിനും മകനും നേരെ ആസിഡ് അടങ്ങിയ ടോയ്‌ലറ്റ് ക്ലീനർ ഒഴിച്ച് അയൽവാസി
ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്

ന്യൂഡൽഹി:വളർത്തുനായയെ ചൊല്ലി തർക്കത്തിനിടയിൽ പിതാവിന്റെയും മകന്റെയും മുഖത്തേക്ക് ആസിഡ് അടങ്ങിയ ടോയ്‌ലറ്റ് ക്ലീനർ ഒഴിച്ചു. ഡൽഹിയിലെ ഉത്തംനഗറിലാണ് സംഭവം. സംഭവത്തിൽ രാജേശ്വർ എന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു. ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ശനിയാഴ്ച രാത്രി, രാജേശ്വറിന്റെ മകൻ അഭിഷേക് കുമാർ വളർത്തുനായെയും കൊണ്ട് നടക്കാൻ ഇറങ്ങിയതായിരുന്നു. പ്രതിയുടെ വീടിന് മുന്നിലെത്തിയപ്പോൾ ഇയാൾ കുട്ടിയോട് തട്ടിക്കയറാൻ തുടങ്ങി. ബഹളം കേട്ടാണ് രാജേശ്വർ ഇങ്ങോട്ടെത്തുന്നത്. പിന്നീട് ഇരുവരും തമ്മിൽ വാക്കേറ്റം നടന്നു. ഇതിനിടയിൽ പ്രതി വീട്ടിനുള്ളിൽ പോയി ആസിഡ് അടങ്ങിയ അണുനാശിനി യുവാവിന്റെയും മകന്റെയും മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.
വളർത്തുനായയെ നടക്കാൻ കൊണ്ടുപോകുമ്പോഴൊക്കെ അയൽവാസി തന്നെ തന്നെ അസഭ്യം പറയുകയും കല്ലെറിയുകയും ചെയ്യുമെന്ന് മകൻ അഭിഷേക് കുമാർ എഎൻഐയോട് പറഞ്ഞു. സംഘർഷം രൂക്ഷമായതോടെ പ്രതികളിലൊരാൾ കുപ്പിക്കുള്ളിൽ ആസിഡ് ഒഴിക്കുകയും പിതാവിനെ ഇടിക്കുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും മകൻ ആരോപിച്ചു. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു.
പരിശോധനയിൽ ടോയ്‌ലറ്റ് ക്ലീനറിന്റെ കുപ്പിയും കണ്ടെടുത്തു. സംഭവത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡൽഹി പൊലീസ് അറിയിച്ചു.
Adjust Story Font
16

