'സെയ്ഫിനെ അക്രമി ബംഗ്ലാദേശിലേക്ക് കൊണ്ടുപോയിരുന്നെങ്കിൽ നന്നായേനെ': വിദ്വേഷ പരാമർശവുമായി നിതേഷ് റാണെ
ഖാന്‍മാര്‍ പ്രശ്‌നത്തിലായിരിക്കുമ്പോള്‍ മാത്രമാണ് പ്രതിപക്ഷ നേതാക്കള്‍ക്ക് ആശങ്കയുണ്ടാകുന്നതെന്നും മഹാരാഷ്ട്ര ബിജെപി മന്ത്രി നിതേഷ് റാണെ

മുംബൈ: നടൻ സെയ്ഫ് അലി ഖാനെതിരെ വിദ്വേഷ പരാമർശവുമായി മഹാരാഷ്ട്രാ ബിജെപി മന്ത്രി നിതേഷ് റാണെ.
സെയ്ഫ് അലിഖാനെ അക്രമി ബംഗ്ലാദേശിലേക്ക് കൊണ്ടുപോയിരുന്നെങ്കിൽ നന്നായാനെ, അങ്ങനെയെങ്കിൽ അത് മാലിന്യം നീക്കലായിരിക്കുമെന്നായിരുന്നു റാണെയുടെ പരാമർശം.
സെയ്ഫിനെതിരെ നടന്നത് ആക്രമണം തന്നെയാണോയെന്ന് സംശയമുണ്ടെന്നും, ഇത്ര വലിയ കുത്തേറ്റയാൾ ഇത്ര വേഗം എങ്ങനെ ആശുപത്രി വിട്ടുവെന്നും നിതേഷ് റാണെ സംശയം പ്രകടിപ്പിച്ചു. ഇന്നലെ പൂനെയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു നിതേഷ് റാണെയുടെ പരാമര്‍ശം.
'സെയ്ഫ് അലി ഖാനെ ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം കണ്ടപ്പോള്‍ അദ്ദേഹത്തിന് ശരിക്കും കുത്തേറ്റതാണോ അതോ അഭിനയിക്കുകയാണോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. ഖാന്‍മാര്‍ പ്രശ്‌നത്തിലായിരിക്കുമ്പോള്‍ മാത്രമാണ് പ്രതിപക്ഷ നേതാക്കള്‍ക്ക് ആശങ്കയുണ്ടാകുന്നത്,' നിതേഷ് റാണെ പറഞ്ഞു. ഏതെങ്കിലും ഹിന്ദു കലാകാരനെക്കുറിച്ച് അവര്‍ വിഷമിക്കുന്നത് നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
സെയ്ഫ് അലി ഖാന്‍, ഷാരൂഖ് ഖാന്റെ മകന്‍, എന്‍സിപി നേതാവ് നവാബ് മാലിക് എന്നിവരെ കുറിച്ച് സുപ്രിയ സുലെയ്ക്ക് ആശങ്കയുണ്ട്. എന്നാല്‍ സുപ്രിയ സുലെ എന്തുകൊണ്ടാണ് അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിനെ പിന്തുണയ്ക്കാതിരുന്നത് എന്നും അദ്ദേഹം ചോദിച്ചു.
ജനുവരി 16 ന് ബാന്ദ്രയിലെ ഫ്ലാറ്റിൽ വെച്ചായിരുന്നു സെയ്ഫ് അലി ഖാന് അക്രമിയുടെ കുത്തേൽക്കുന്നത്. സംഭവത്തിൽ നട്ടെലിന് ഗുരുതരമായി പരുക്കേറ്റ സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് നടൻ ആശുപത്രി വിട്ടത്.
Adjust Story Font
16

