ബിഹാർ വോട്ടർപട്ടികയിലെ തീവ്രപരിശോധനയിൽ പ്രതിപക്ഷ പ്രതിഷേധം; ലോക്‌സഭ രണ്ട് മണിവരെ പിരിഞ്ഞു
വിഷയം രാജ്യസഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ആംആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് നോട്ടീസ് നൽകി

ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടികയിലെ തീവ്രപരിശോധനയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ. തീവ്രപരിശോധന നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പിൻവലിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിഷേധം കടുത്തതോടെ രണ്ടുമണിവരെ ലോക്‌സഭാ സമ്മേളനം പിരിഞ്ഞു.
വിഷയം രാജ്യസഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ആംആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് നോട്ടീസ് നൽകി. ഉപരാഷ്ട്രപതിയുടെ രാജിയിലും പ്രതിപക്ഷം പാർലമെന്റിൽ സംശയങ്ങൾ ഉന്നയിക്കുമെന്നാണ് കരുതുന്നത്. പാർലമെന്റ് കവാടത്തിലാണ് പ്രതിഷേധം ആദ്യം നടത്തിയിരുന്നത്. സോണിയാഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതിഷേധം പിന്നീട് നടുത്തളത്തിലേക്ക് എത്തി.
പതിനൊന്നു മണിക്കാണ് ലോക്‌സഭ ആരംഭിച്ചത്. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. വർഷകാല പാർലമെന്റ് സമ്മേളനമാണ് ഇപ്പോൾ നടക്കുന്നത്. ജൂലൈ 20ന് പാർലമെന്റ് സമ്മേളനം ആരംഭിച്ചപ്പോൾ മുതൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുണ്ട്.
പാർലമെന്റിനകത്തെ പ്രതിഷേധങ്ങളോട് 'തെരുവിലേതുപോലെയുള്ള പെരുമാറ്റമെന്നാണ്' സ്പീക്കർ ഓംബിർള പ്രതികരിച്ചത്. നിയമനിർമാതാക്കളെന്ന നിലയിലെ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ എംപിമാർ മറക്കരുതെന്നും സ്പീക്കർ പറഞ്ഞു.
ബിഹാർ വോട്ടർ പട്ടികയും, ഉപരാഷ്ട്രപതിയുടെ രാജിയും കൂടാതെ ഓപറേഷൻ സിന്ദൂറിനെ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ സംവാദം സംഘടിപ്പിക്കണമെന്ന ആവശ്യവും പ്രതിപക്ഷത്തിനുണ്ട്. വെടിനിർത്തൽ സാധ്യതമായത് തന്റെ ഇടപെടലുകൊണ്ടാണെന്ന ട്രംപിന്റെ വാദത്തോടെ പ്രധാനമന്ത്രി സ്വീകരിക്കുന്ന നിശബ്ദ നിലപാടിനെ രാഹുൽ ഗാന്ധിയും വിമർശിച്ചു. യാഥാർഥ്യത്തിൽ നിന്നും ഒളിക്കാനാവില്ലെന്നാണ് രാഹുൽ ഗാ്ന്ധി പറഞ്ഞത്.
watch video:
Adjust Story Font
16

