Quantcast

മുസ്‍ലിംകൾക്ക് ഇന്ത്യയിൽ ജീവിക്കാനുള്ള അനുമതി നൽകാൻ മോഹൻ ഭാഗവത് ആരാണ്?-അസദുദ്ദീൻ ഉവൈസി

ഹിന്ദുസ്ഥാൻ പരാമർശത്തിൽ മോഹൻ ഭാഗവതിന് മറുപടിയുമായി കപിൽ സിബലും രംഗത്തെത്തി

MediaOne Logo

Web Desk

  • Updated:

    2023-01-11 10:46:47.0

Published:

11 Jan 2023 10:24 AM GMT

RSS chief Mohan Bhagwat, AIMIM chief Asaduddin Owaisi,Owaisi on RSS chief remark,Rajya Sabha MP Kapil Sibal  Asaduddin Owaisi,  Mohan Bhagwat ,Mohan Bhagwat’s Hindustan remark
X

അസദുദ്ദീൻ ഉവൈസി,മോഹൻ ഭാഗവത് 

ന്യൂഡൽഹി: ഹിന്ദുസ്ഥാൻ ഹിന്ദുസ്ഥാനായി തുടരണമെന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശത്തിന് മറുപടിയുമായി എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി.

'മുസ്‍ലിംകൾക്ക് ഇന്ത്യയിൽ ജീവിക്കാനോ വിശ്വാസം പിന്തുടരാനോ അനുമതി നൽകാൻ മോഹൻ ഭാഗവത് ആരാണ്? നമ്മൾ ഇന്ത്യക്കാരാണ്. നമ്മുടെ പൗരത്വത്തിന് ഉപാധികൾ വയ്ക്കാൻ അദ്ദേഹത്തിന് എങ്ങനെ ധൈര്യമുണ്ടായി. സ്വന്തം രാജ്യത്ത് വിഭാഗീയത കെട്ടിപ്പടുക്കുന്നതിൽ തിരക്ക് കൂട്ടുന്ന നിങ്ങൾക്ക് വസുധൈവ കുടുംബകം എന്ന് ലോകത്തോട് പറയാൻ കഴിയില്ലെന്നം ഒവൈസി പറഞ്ഞു.എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി മറ്റ് രാജ്യങ്ങളിലെ എല്ലാ മുസ്‍ലിം നേതാക്കളെയും കെട്ടിപ്പിടിക്കുന്നത്'. എന്നാൽ സ്വന്തം രാജ്യത്ത് ഒരു മുസ്‍ലിമിനെയും കെട്ടിപ്പിടിക്കുന്നത് കാണുന്നില്ലെന്നു ഒവൈസി ട്വീറ്റ് ചെയ്തു.

ഇന്ത്യയിൽ ജീവിക്കുന്ന മുസ്‍ലികൾക്ക് ഒന്നും ഭയക്കാനില്ലെന്നും എന്നാൽ, തങ്ങളുടെ മേൽക്കോയ്മാ വാദം അവർ ഉപേക്ഷിക്കണമെന്നുമായിരുന്നു മോഹൻഭാഗവത് കഴിഞ്ഞ ദിവസം പറഞ്ഞത്.

സംഘ്പരിവാർ പ്രസിദ്ധീകരണങ്ങളായ 'ഓർഗനൈസറി'നും 'പാഞ്ചജന്യ'യ്ക്കും നൽകിയ അഭിമുഖത്തിലാണ് മോഹൻ ഭാഗവത് ഇത്തരത്തില്‍ പറഞ്ഞത്. 'ഹിന്ദുസ്ഥാൻ ഹിന്ദുസ്ഥാനായി തന്നെ തുടരണം. ലളിതമായ യാഥാർത്ഥ്യമതാണ്. ഇന്ന് ഭാരതത്തിൽ ജീവിക്കുന്ന മുസ്‍ലിമുകൾക്ക് ഒരു ദോഷവുമില്ല. തങ്ങളുടെ വിശ്വാസത്തിൽ തന്നെ ഉറച്ചുനിൽക്കാനാണ് അവർ ആഗ്രഹിക്കുന്നതെങ്കിൽ അങ്ങനെയാകാം. അവരുടെ മുൻഗാമികളുടെ വിശ്വാസത്തിലേക്ക് മടങ്ങണമെന്നുണ്ടെങ്കിൽ അതുമാകാം. അതെല്ലാം പൂർണമായി അവരുടെ തിരഞ്ഞെടുപ്പാണ്. ഹിന്ദുക്കൾക്ക് പിടിവാശിയൊന്നുമില്ല.'- എന്നായിരുന്നു അഭിമുഖത്തിൽ ഭാഗവത് പറഞ്ഞത്.

അതേസമയം, ആർഎസ്എസ് മേധാവിയുടെ പരമാര്‍ശത്തിനെതിരെ മുൻ കോൺഗ്രസ് നേതാവ് കപിൽ സിബലും രംഗത്തെത്തി. 'ഹിന്ദുസ്ഥാൻ ഹിന്ദുസ്ഥാനായി തുടരണം..യോജിക്കുന്നു..പക്ഷേ മനുഷ്യൻ മനുഷ്യനായി തുടരണം' കപിൽ സിബൽ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം മറുപടി നൽകിയത്.


TAGS :

Next Story