'നിയന്ത്രണ രേഖയിൽ പാക് സൈന്യം വെടിനിർത്തൽ ലംഘിച്ചു'; ആക്രമണ ശ്രമം തകർത്തുവെന്ന് സ്ഥിരീകരിച്ച് സൈന്യം
എല്ലാ ദുഷ്ട പദ്ധതികൾക്കും ശക്തമായി മറുപടി നൽകുമെന്നും സൈന്യം വ്യക്തമാക്കി

ന്യൂഡല്‍ഹി: പാകിസ്താന്റെ ആക്രമണ ശ്രമം തകർത്തുവെന്ന് സ്ഥിരീകരിച്ച് സൈന്യം. നിയന്ത്രണ രേഖയിൽ പാക് സൈന്യം വെടിനിർത്തൽ ലംഘിച്ചു. ആക്രമണങ്ങൾ പ്രതിരോധിക്കുകയും ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിൽ സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും എല്ലാ ദുഷ്ട പദ്ധതികൾക്കും ശക്തമായി മറുപടി നൽകുമെന്നും സൈന്യം വ്യക്തമാക്കി.
അതേസമയം, പാകിസ്താന് നൽകിയ തിരിച്ചടിയുടെ വിശദാംശങ്ങൾ വിവരിക്കാൻ വിദേശ, പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത വാർത്താ സമ്മേളനം ഇന്ന് നടക്കും. രാവിലെ 10 മണിക്കാണ് മാധ്യമങ്ങളെ കാണുന്നത്. പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. സൈനിക മേധാവിമാരുൾപ്പെടെ പങ്കെടുക്കും.
അതിനിടെ, ജമ്മു കശ്മീര്‍ അതിര്‍ത്തി മേഖലയിൽ പാകിസ്താന്റെ ഡ്രോണുകള്‍ അടക്കം ഉപയോഗിച്ചുള്ള ആക്രമണം തുടരുന്നു. ഉറിയിൽ പാകിസ്താൻ ഷെല്ലാക്രമണം നടത്തി.ജമ്മു, പൂഞ്ച്, രജൗരി എന്നിവിടങ്ങളിൽ തുടർച്ചയായി അപായ സൈറൻ മുഴങ്ങി. ജമ്മുവിലാകെ സമ്പൂർണ ബ്ലാക് ഔട്ട് പ്രഖ്യാപിച്ചു. സ്ഥിതി വിലയിരുത്താൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല ജമ്മുവിലേക്ക് പുറപ്പെട്ടു.
Adjust Story Font
16

