വലയില്‍ വീണത് 'പൊന്നും വിലയുള്ള മീന്‍' ലേലത്തില്‍ പോയത് 1.33 കോടി രൂപക്ക്
ഔഷധ മൂല്യമുള്ള ഗോല്‍ മത്സ്യം വളരെ അപൂര്‍വമായെ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കാറുള്ളൂ

മണ്‍സൂണ്‍ മൂലം മാസങ്ങള്‍ നീണ്ട നിരോധനത്തിന് ശേഷം ബോട്ടുമായി കടലിലേക്കിറങ്ങിയ മത്സ്യത്തൊഴിലാളികളുടെ തലവര മാറ്റിയെഴുതിയിരിക്കുകയാണ് ഒരു മീന്‍. സ്വര്‍ണ ഹൃദയമുള്ള മത്സ്യം എന്നറിയപ്പെടുന്ന 'ഗോല്‍ ഫിഷാണ്' മത്സ്യത്തൊഴിലാളികളെ കോടിപതികളാക്കിയത്.
മഹാരാഷ്ട്രയിലെ പല്‍ഗാറില്‍ നിന്നുള്ള ചന്ദ്രകാന്ത് താരെയും എട്ടു പേരും ചേര്‍ന്ന് ആഗസ്ത് 28ന് വൈകിട്ടാണ് മത്സ്യബന്ധനത്തിനിറങ്ങിയത്. ഹർബ ദേവി എന്ന ബോട്ടിൽ അവർ 20 മുതൽ 25 നോട്ടിക്കൽ മൈൽ അകലെയുള്ള വാധ്വാനിലേക്ക് പോയി. എന്നാല്‍ ഈയൊരു പോക്ക് ഭാഗ്യത്തിലേക്കുള്ളതാണ് അവര്‍ അറിഞ്ഞതേയില്ല. അവരുടെ വലയില്‍ കുടുങ്ങിയ ഗോല്‍ ഫിഷ് മത്സ്യത്തൊഴിലാളികളുടെ ജീവിതം മാറ്റിയെഴുതുകയായിരുന്നു. 'കടൽ സ്വർണം' എന്നറിയപ്പെടുന്ന 157 ഗോല്‍ മത്സ്യങ്ങളെയാണ് താരെയും സംഘവും പിടികൂടിയത്. പിന്നെ ഒട്ടും താമസിച്ചില്ല അപ്പോള്‍ തന്നെ അവര്‍ തീരം പിടിച്ചു. പല്‍ഗാറിലെ മുര്‍ബെയില്‍ നടന്ന ലേലത്തില്‍ ഞൊടിയിട കൊണ്ടാണ് മത്സ്യങ്ങള്‍ വിറ്റുപോയത്. ഉത്തര്‍പ്രദേശ്,ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വ്യാപാരികളാണ് മത്സ്യം വാങ്ങിയത്. 1.33 കോടി രൂപക്കാണ് മത്സ്യങ്ങള്‍ വിറ്റുപോയത്.
നിരവധി ഔഷധ മൂല്യമുള്ള ഗോല്‍ മത്സ്യം വളരെ അപൂര്‍വമായെ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കാറുള്ളൂ. ഇതിന്‍റെ എല്ലാ ഭാഗങ്ങളും ഗുണമുള്ളതാണ്. മത്സ്യത്തിന്‍റെ ചിറകിൽ നിന്നുണ്ടാക്കുന്ന നാര് ഉപയോഗിച്ച് മുറിവുകൾ തുന്നിക്കെട്ടാനും വീഞ്ഞ് ശുദ്ധീകരിക്കാനും ഉപയോഗിക്കുന്നു. കൊളാജെന്‍ എന്ന അതിവിശിഷ്ടമായ മാംസ്യം വളരെ കൂടുതല്‍ അടങ്ങിയിട്ടുള്ള മത്സ്യമാണിത്. ഔഷധങ്ങള്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് കൊളാജന്‍ ഉപയോഗിക്കുന്നു. അതുകൊണ്ടു തന്നെ ആഗോള തലത്തില്‍ ഗോല്‍ മത്സ്യത്തിന് ആവശ്യക്കാരും ഏറെയാണ്.
മലിനീകരണം തുടങ്ങിയ പ്രശ്നങ്ങള്‍ മൂലം ഗോല്‍ ഫിഷ് പാല്‍ഗര്‍ പ്രദേശത്ത് വിരളമാണ്. ഒരു ഗോല്‍ ഫിഷിനെ കിട്ടിയാല്‍ തന്നെ ഭാഗ്യം തെളിഞ്ഞുവെന്നാണ് മത്സ്യത്തൊഴിലാളികളുടെ വിശ്വാസം. സിംഗപ്പൂര്‍, മലേഷ്യ, ഇന്‍ഡോനേഷ്യ, ഹോങ്കോങ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിരവധി ആവശ്യക്കാര്‍ ഉള്ളതിനാല്‍ തന്നെ കയറ്റുമതിക്കാണ് ഗോല്‍ മത്സ്യം കൂടുതലായി ഉപയോഗിക്കുന്നത്.
Adjust Story Font
16

