ജനന രജിസ്ട്രേഷൻ: ഇനിമുതൽ മാതാപിതാക്കളുടെ മതവും രേഖപ്പെടുത്തണം
നിലവിൽ കുടുംബത്തിന്റെ മതം മാത്രം രേഖപ്പെടുത്തിയാൽ മതിയായിരുന്നു
ന്യൂഡൽഹി:ഇനിമുതൽ ജനന രജിസ്ട്രേഷൻ ചെയ്യാൻ കുട്ടിയുടെ മാതാപിതാക്കളുടെ മതവും രേഖപ്പെടുത്തണം. നിലവിൽ കുടുംബത്തിന്റെ മതം മാത്രം രേഖപ്പെടുത്തിയാൽ മതിയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കരട് ചട്ടങ്ങളിലാണ് ഇനി മുതൽ പിതാവിന്റെയും മാതാവിന്റെയും മതം രേഖപ്പെടുത്തണമെന്ന ദേഭഗതിയുള്ളത്. ദത്തെടുക്കുന്നതിനും നിയമം ബാധകമാകും
സംസ്ഥാന സർക്കാറുകൾ അംഗീകാരം നൽകി വിജ്ഞാപനം ചെയ്യുമ്പോൾ മാത്രമാണ് നിയമം പ്രാബല്യത്തിൽ വരിക.കുട്ടിയുടെ മതത്തിനൊപ്പം പിതാവിന്റെയും മാതാവിന്റെ മതവും രേഖപ്പെടുത്താനുള്ള കോളങ്ങൾ നിർദിഷ്ട ഫോറം നമ്പർ 1 ൽ ഇനിമുതലുണ്ടാകും.
ജനന,മരണ സ്ഥിതിവിവര കണക്കുകൾ ദേശീയ ജനസംഖ്യ രജിസ്റ്റർ, ആധാർ നമ്പർ, വോട്ടർ പട്ടിക, റേഷൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ഭൂമി രജിസ്ട്രേഷൻ തുടങ്ങിയവക്ക് ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് ചട്ടങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്. ജനന, മരണ രജിസ്ട്രേഷൻ (ഭേദഗതി) നിയമം-2023 കഴിഞ്ഞ ആഗസ്റ്റ് 11നാണ് പാർലമെന്റ് പാസാക്കിയത്.
എല്ലാ ജനന,മരണങ്ങളും ഡിജിറ്റലായി രജിസ്റ്റർ ചെയ്യണം. അങ്ങനെ ലഭിക്കുന്ന സർട്ടിഫിക്കറ്റാകും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം ഉൾപ്പടെയുള്ള സേവനങ്ങൾക്ക് പ്രായം തെളിയിക്കുന്നതിനുള്ള രേഖയാകും.രജിസ്റ്റർ ചെയ്ത ജനന-മരണങ്ങളുടെ ദേശീയ, സംസ്ഥാന തല കണക്കുകൾ ക്രോഡീകരിക്കാൻ നേട്ടമാകുമെന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്.
Adjust Story Font
16