Quantcast

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണ ഏജൻസിക്ക് വക്കീൽ നോട്ടീസ് അയച്ച് പൈലറ്റുമാരുടെ സംഘടന

അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യം

MediaOne Logo
അഹമ്മദാബാദ് വിമാനാപകടം: അന്വേഷണ ഏജൻസിക്ക് വക്കീൽ നോട്ടീസ് അയച്ച് പൈലറ്റുമാരുടെ സംഘടന
X

അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടത്തിൽ അന്വേഷണം നടത്തുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് പൈലറ്റുമാരുടെ ദേശീയ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (എഫ്‌ഐപി). അപകടത്തിൽ മരിച്ച പൈലറ്റ് ക്യാപ്റ്റൻ സുമീത് സബർവാളിന്റെ മരുമകൻ വരുൺ ആനന്ദിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയതോടെയാണ് പൈലറ്റുമാരുടെ സംഘടന വക്കീൽ നോട്ടീസ് അയച്ചത്. വരുൺ ആനന്ദും എയർ ഇന്ത്യയിൽ പൈലറ്റാണ്.

'വരുൺ ആനന്ദ് ഒരു സാങ്കേതിക വിദഗ്ധനോ സംഭവത്തിന്റെ സാക്ഷിയോ അല്ല. ബോയിംഗ് 787 വിമാനവുമായി ബന്ധമില്ല. ആ വിമാനം പറത്തുന്ന പൈലറ്റുമല്ല. വരുണിന്റെ കുടുംബത്തെ മാനസികമായി പീഡിപ്പിക്കാനാണ് അദ്ദേഹത്തെ അന്വേഷണ സംഘം വിളിച്ചു വരുത്തിയിരിക്കുന്നത്' എന്നും എഫ്‌ഐപി ആരോപിച്ചു. അപകടത്തിന്റെ ഉത്തരവാദിത്തം പൈലറ്റിൽ മാത്രം കെട്ടിവെക്കാനുള്ള മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണിതെന്ന് എഫ്‌ഐപി ലീഗൽ നോട്ടീസിൽ ആരോപിക്കുന്നുണ്ട്. അന്വേഷണം സുതാര്യമല്ലെന്ന് ആരോപിച്ച് എഫ്‌ഐപിയും സുമീത് സബർവാളിന്റെ പിതാവ് പുഷ്‌കർ രാജ് സബർവാളും നേരത്തെ സുപ്രിം കോടതിയെ സമീപിച്ചിരുന്നു.

മരിച്ച പൈലറ്റിന്റെ വീട്ടിൽ അനുശോചനം അറിയിക്കാനെന്ന വ്യാജേന എത്തി കുടുംബത്തെ മാനസികമായി തളർത്തി എന്ന ആരോപണവും പൈലറ്റുമാരുടെ സംഘടന അന്വേഷണ ഏജൻസിക്ക് നേരെ ഉയർത്തുന്നുണ്ട്. 2025 ഓഗസ്റ്റിലാണ് സംഭവം. അന്വേഷണ ഉദ്യോഗസ്ഥർ വീട്ടിലെത്തി പൈലറ്റ് മനഃപൂർവം വിമാനം തകർത്തതാണെന്ന രീതിയിൽ കുടുംബത്തോട് സംസാരിച്ചു എന്നാണ് എഫ്‌ഐപിയുടെ ആരോപണം. വിമാനം പറന്നുയർന്ന ഉടൻ എൻജിനുകളിലേക്കുള്ള ഇന്ധനം നിലച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. കോക്പിറ്റിലെ വോയ്സ് റെക്കോർഡർ വിവരങ്ങൾ പ്രകാരം പൈലറ്റുമാർ തമ്മിൽ ഇന്ധനം നിലച്ചതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും അത് പൈലറ്റ് മനഃപൂർവ്വം ചെയ്തതാണെന്ന തരത്തിൽ വിവരങ്ങൾ ചോർന്നത് ദുരൂഹമാണെന്നും എഫ്‌ഐപി പറയുന്നു.

അന്വേഷണ ഏജൻസിയായ എഎഐബിയിൽ തങ്ങൾക്ക് വിശ്വാസമില്ലെന്നും അതിനാൽ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നുമാണ് പൈലറ്റുമാരുടെ ആവശ്യം. 2025-ലെ പുതിയ എയർക്രാഫ്റ്റ് റൂൾസ് പ്രകാരം അന്വേഷണം സാങ്കേതികമായ കാര്യങ്ങളിൽ മാത്രം ഒതുങ്ങണമെന്നും കുറ്റാരോപണങ്ങൾ ഉന്നയിക്കാൻ അന്വേഷണ ഏജൻസിക്ക് അവകാശമില്ലെന്നും അവർ പറയുന്നു.

TAGS :

Next Story