പട്‍നയില്‍ റെയിൽവേ ടി.വി സ്‌ക്രീനിൽ ലൈവായി അശ്ലീലചിത്രം; കേസെടുത്തു
മൂന്നു മിനിറ്റ് നേരമാണ് അശ്ലീല വിഡിയോ ടെലിവിഷനിലൂടെ പ്രദർശിപ്പിച്ചത്

പട്‍ന: റെയിൽവേ പ്ലാറ്റ്‌ഫോമിലെ ടെലിവിഷൻ സ്‌ക്രീനിൽ അബദ്ധത്തിൽ അശ്ലീലചിത്രം പ്രദർശിപ്പിച്ചതായി റിപ്പോർട്ട്. പട്‍ന റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പരസ്യചിത്രത്തിനു പകരമാണ് നൂറുകണക്കിനു യാത്രക്കാർ നോക്കിനിൽക്കെ അശ്ലീലചിത്രത്തിന്റെ ഭാഗം പുറത്തുപോയതെന്ന് 'ന്യൂസ് 18 ബിഹാർ' റിപ്പോർട്ട് ചെയ്തു.
പട്‍ന ജങ്ഷന്‍ റെയിൽവേയിൽ ഞായറാഴ്ച രാവിലെ 9.30നാണ് സംഭവം. മൂന്നു മിനിറ്റ് നേരമാണ് വിഡിയോ ടെലിവിഷനിലൂടെ പ്രദർശിപ്പിച്ചതെന്ന് യാത്രക്കാർ പറയുന്നു. ആളുകൾ ബഹളംവച്ചിട്ടും ഇത് നിർത്തിവച്ചില്ല. തുടർന്ന് ഒരു വിഭാഗം യാത്രക്കാർ ഗവൺമെന്‌റ് റെയിൽവേ പൊലീസിൽ(ജി.ആർ.പി) പരാതി നൽകുകയായിരുന്നു.
യാത്രക്കാർ പരാതിപ്പെട്ടിട്ടും നിർത്തിവയ്ക്കാൻ നടപടിയുണ്ടായിട്ടില്ലെന്നും പരാതിയുണ്ട്. സംഭവത്തിനു പിന്നാലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്(ആർ.പി.എഫ്) റെയിൽവേ പരസ്യത്തിന്റെ കരാറുകാരായ ദത്ത കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ടു. തുടർന്നാണ് വിഡിയോ ഓഫ് ആക്കിയതെന്ന് 'ഇന്ത്യ ടുഡേ' റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ കരാറുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഏജൻസിയുടെ കരാർ റദ്ദാക്കി. ഇതിനു പുറമെ പിഴ ചുമത്തുകയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തതായാണ് വിവരം. സംഭവത്തിൽ റെയിൽവേ വകുപ്പ് സ്വന്തമായും അന്വേഷണം നടത്തുന്നുണ്ട്.
Summary: Porn clip played on TV screen installed at Patna Railway Junction, RPF registered case against the advertisement agency
Adjust Story Font
16

