Quantcast

കുത്തബ് മിനാറിൽ ഖനനം നടത്തണമെന്ന ഹരജി; വിധി ജൂൺ ഒമ്പതിന്

ക്ഷേത്ര സമുച്ചയം വീണ്ടെടുക്കണമെന്ന ഹരജി തള്ളിയതിനെതിരായ അപ്പീലാണ് കോടതി പരിഗണിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-05-24 09:33:04.0

Published:

24 May 2022 9:23 AM GMT

കുത്തബ് മിനാറിൽ ഖനനം നടത്തണമെന്ന ഹരജി; വിധി ജൂൺ ഒമ്പതിന്
X

ഡൽഹി: ലോക പൈതൃക സ്മാരകമായ കുത്തുബ് മിനാറിൽ ഖനനം നടത്തണമെന്ന ഹരജിയിൽ ജൂൺ ഒമ്പതിന് ഡൽഹി സാകേത് കോടതി വിധിപറയും. മേഖലയിലെ ക്ഷേത്ര സമുച്ചയം വീണ്ടെടുക്കണമെന്ന ഹരജി തള്ളിയതിനെതിരായ അപ്പീലാണ് കോടതി പരിഗണിച്ചത്. കുത്തബ് മിനാറിൽ ഒരുതരത്തിലുമുള്ള ആരാധനയും അനുവദിക്കാനാവില്ലെന്ന് പുരാവസ്തു വകുപ്പ് കോടതിയെ അറിയിച്ചിരുന്നു.

1914 മുതൽ കുത്തബ് മിനാർ സംരക്ഷിത സ്മാരകമാണെന്ന് കേന്ദ്ര പുരാവസ്തു വകുപ്പ് ഡൽഹി സാകേത് കോടതിയിൽ സമർപ്പിച്ച ഹരജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സംരക്ഷിത സ്മാരകത്തിന്റെ ഘടന മാറ്റാനോ കൂട്ടി ചേർക്കാനോ പാടില്ലെന്ന് നിയമത്തിൽ സൂചിപ്പിക്കുന്നു. അതിനാൽ തന്നെ സ്മാരകത്തിന്റെ ഘടനയിലോ രൂപത്തിലോ ഒരു തരത്തിലുമുള്ള മാറ്റങ്ങൾ അനുവദിക്കാൻ കഴിയില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡൽഹി സാകേത് കോടതിയെ അറിയിച്ചു. മേഖലയിൽ ഖനനം നടത്തണമെന്നും, ക്ഷേത്ര സമുച്ചയം വീണ്ടെടുക്കണമെന്നുമുള്ള ആവശ്യം അംഗീകരിക്കാനാകില്ല. തൽസ്ഥിതി നിലനിർത്തണം. സംരക്ഷിത പദവി നൽകിയ സമയത്ത് ഇല്ലാതിരുന്ന കാര്യങ്ങളാണ് ഇപ്പോൾ പറയുന്നത്. സ്മാരകത്തിൽ ആരാധന അനുവദിക്കാൻ കഴിയില്ലെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വ്യക്തമാക്കി.

27 ഹിന്ദു-ജൈന ക്ഷേത്രങ്ങൾ തകർത്തും, രൂപമാറ്റം വരുത്തിയും കുത്തബ് മിനാർ മേഖലയിലെ ഖുവത്ത്-ഉൽ-ഇസ്ലാം മസ്ജിദ് നിർമിച്ചുവെന്നും ഹരജിക്കാർ കോടതിയിൽ ആരോപിച്ചു. കുത്തബ് മിനാർ വിഷ്ണു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് തീവ്ര വലതുപക്ഷ സംഘടനകൾ രംഗത്തെത്തിയിരുന്നു. മേഖലയിലെ ക്ഷേത്ര സമുച്ചയം വീണ്ടെടുക്കണമെന്ന ഹർജി നേരത്തെ സിവിൽ കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് പരാതിക്കാരനായ വിഷ്ണു ശങ്കർ ജയിൻ ഡൽഹി സാകേത് കോടതിയിൽ അപ്പീൽ നൽകിയത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സത്യവാങ്മൂലം പരിഗണിച്ച കോടതി, ഈ ചരിത്ര സ്മാരകം ക്ഷേത്രമാക്കി മാറ്റണം എന്നാണോ നിങ്ങളുടെ ആവശ്യമെന്ന് ഹർജിക്കാരനോട് ചോദിച്ചു. വാദങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ അടുത്തമാസം ഒൻപതിന് ഹർജിയിൽ കോടതി വിധി പറയും.

അതേസമയം കുത്തബ് മിനാറിൽ ഖനനം നടത്താൻ തീരുമാനിച്ചെന്ന വാർത്ത തെറ്റാണെന്ന് കേന്ദ്രസാംസ്‌കാരിക മന്ത്രി ജി.കെ റെഡ്ഡി ഇന്നലെ പറഞ്ഞിരുന്നു. കുത്തബ് മിനാർ സമുച്ചയത്തിൽ ഖനനം നടത്താനുള്ള നിർദ്ദേശങ്ങളൊന്നും സർക്കാർ പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി പറഞ്ഞു. സാംസ്‌കാരിക മന്ത്രാലയം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്ഐ) നിർദ്ദേശം നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, ''അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച, സാംസ്‌കാരിക മന്ത്രാലയം സെക്രട്ടറി ഗോവിന്ദ് മോഹനും മൂന്ന് ചരിത്രകാരന്മാരും നാല് എഎസ്ഐ ഉദ്യോഗസ്ഥരും ഗവേഷകരും കുത്തബ് മിനാർ സന്ദർശിച്ചിരുന്നു. സ്മാരകം നിർമിച്ചത് കുത്തബ്ദ്ധീൻ ഐബക്കാണോ ചന്ദ്രഗുപ്ത വിക്രമാദിത്യയാണോ എന്ന് പരിശോധിക്കാൻ ഖനനം നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് നിർദേശിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

കുത്തബ് മിനാർ നിർമിച്ചത് ഹിന്ദു രാജാവായ രാജാ വിക്രമാദിത്യനാണെന്നും കുത്തബ്ദ്ധീൻ ഐബക്കല്ലെന്നും എഎസ്ഐയുടെ മുൻ റീജിയണൽ ഡയറക്ടർ ധരംവീർ ശർമ്മയുടെ പ്രസ്താവനയും വിവാദമായിരുന്നു. കുത്തബ് മിനാർ സമുച്ചയത്തിന്റെ പുനർനാമകരണം ആവശ്യപ്പെട്ട് നിരവധി ഹിന്ദു സംഘടനകൾ അവകാശവാദമുന്നയിക്കുന്നുണ്ട്. പേര് മാറ്റി വിഷ്ണു സ്തംഭം എന്നാക്കണമെന്നും ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു.

TAGS :

Next Story