'ഭാരത്, ഇന്ത്യ, ഹിന്ദുസ്ഥാൻ എന്നിവയുടെ അർത്ഥം സ്‌നേഹം, സ്‌നേഹം ഉയർന്ന് പറക്കട്ടെ'; രാഹുൽ ഗാന്ധി
മണിപ്പൂർ സന്ദർശനത്തിന്റെ ഉൾപ്പെടെയുള്ളവയുടെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്

ന്യൂഡൽഹി: ഇന്ത്യയുടെ പേരുമാറ്റവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ രാജ്യത്ത് നടക്കുന്നതിനിടയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
'ഭാരത് , ഇന്ത്യ, ഹിന്ദുസ്ഥാൻ എന്നിവയുടെ അർത്ഥം സ്‌നേഹമാണന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സ്‌നേഹം ഉയർന്ന് പറക്കട്ടെയെന്നും രാഹുൽ ഗാന്ധി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മണിപ്പൂർ സന്ദർശനത്തിന്റെ ഉൾപ്പെടെയുള്ളവയുടെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതിന്റെ അടിക്കുറിപ്പായിട്ടാണ് രാഹുൽ ഇക്കാര്യം കുറിച്ചത്.
സെപ്റ്റംബർ 18 ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ 'ഇന്ത്യ' എന്ന പേര് മാറ്റുന്ന ബില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ജി20 നേതാക്കൾക്ക് സെപ്തംബർ ഒമ്പതിന് രാഷ്ട്രപതി ദ്രൗപതി മുർമു ഒരുക്കുന്ന അത്താഴവിരുന്നിലേക്കുള്ള ക്ഷണക്കത്തിൽ 'പ്രസിഡണ്ട് ഓഫ് ഭാരത്' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ട്വിറ്ററിൽ റിപ്പബ്ലിക് ഓഫ് ഭാരത് എന്ന് കുറിച്ചതും അഭ്യൂഹത്തിന് ശക്തി പകര്‍ന്നു.
ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികൾ 'ഇൻഡ്യ' എന്ന പേരിൽ വിശാല സഖ്യം രൂപവത്കരിച്ച സാഹചര്യത്തില്‍ കൂടിയാണ് സർക്കാർ നീക്കം. നേരത്തെ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്തും ഇന്ത്യ എന്ന പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം, കേന്ദ്ര സർക്കാർ നീക്കത്തിനു എതിരെ പ്രതിപക്ഷ പാർട്ടി നേതാക്കൾ രംഗത്ത് വന്നു. പേര് മാറ്റത്തെ അനുകൂലിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റർ വീരേന്ദര്‍ സെവാഗും, സിനിമാതാരം അമിതാബച്ചനും രംഗത്ത് വന്നിരുന്നു.
Adjust Story Font
16

