താടിയും മുടിയും വെട്ടി; കാംബ്രിജില്‍ പുത്തന്‍ ലുക്കില്‍ രാഹുല്‍ ഗാന്ധി
ഒരാഴ്ചത്തെ പര്യടനത്തിനായി ചൊവ്വാഴ്ചയാണ് രാഹുല്‍ ലണ്ടനിലെത്തിയത്

പുതിയ ലുക്കില്‍ രാഹുല്‍ ഗാന്ധി
ലണ്ടന്‍: താടിയും മുടിയും വെട്ടി പുത്തന്‍ ലുക്കില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയിലെ താടിയും മുടിയും നീട്ടി വളര്‍ത്തിയ ഗെറ്റപ്പില്‍ നിന്നും വ്യത്യസ്തമായി സ്റ്റൈലന്‍ ലുക്കിലാണ് രാഹുല്‍ കാംബ്രിജ് സര്‍വകലാശാലയിലെ പ്രഭാഷണത്തിന് എത്തിയത്. ഒരാഴ്ചത്തെ പര്യടനത്തിനായി ചൊവ്വാഴ്ചയാണ് രാഹുല്‍ ലണ്ടനിലെത്തിയത്.
താടിയും മുടിയും മുറിച്ച് കോട്ടും സ്യൂട്ടുമണിഞ്ഞ് നില്‍ക്കുന്ന രാഹുലിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. #NewLook എന്ന ഹാഷ്ടാഗോടെയാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ഭാരത് ജോഡോ യാത്രക്കിടെയാണ് രാഹുല്‍ താടിയും മുടിയും വെട്ടുന്നത് ഒഴിവാക്കിയത്. കൊടും തണുപ്പും കടുത്ത ചൂടും വകവയ്ക്കാതെ വെറും ടീ ഷര്‍ട്ട് മാത്രമണിഞ്ഞ് താടിയും മുടിയും നീട്ടി നടന്നുപോകുന്ന രാഹുലിനെയായിരുന്നു ഭാരത് ജോഡോ യാത്രയില്‍ രാജ്യം കണ്ടത്. ഭാരത് ജോഡോ യാത്രയോടുള്ള രാഹുലിന്‍റെ ആത്മാര്‍ഥതയുടെ തെളിവാണിതെന്നായിരുന്നു അണികളുടെ പ്രതികരണം. അതിനിടയില്‍ കോണ്‍ഗ്രസ് നേതാവിനെ കണ്ടാല്‍ സദ്ദാം ഹുസൈനെപ്പോലുണ്ടെന്ന തരത്തിലുള്ള പരിഹാസങ്ങളും ഉയര്‍ന്നിരുന്നു.
ഭാരത് ജോഡോ യാത്രക്ക് ശേഷവും രാഹുല്‍ താടി എടുത്തിരുന്നില്ല. പാര്‍ലമെന്‍റിലും പൊതുപരിപാടികളിലും ഈ ലുക്കില്‍ തന്നെയായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്. ഇതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'രാഹുൽ ജി, ഭാരത് ജോഡോ യാത്രയിൽ നിങ്ങൾ കണ്ടുമുട്ടിയ ആയിരക്കണക്കിന് ആളുകളുടെ അനുഭവങ്ങൾ കൂടി പേറുന്നതാണ് നിങ്ങളുടെ താടി. നിങ്ങളുടെ താടി ഞങ്ങളെ ആ യാത്രയെ ഓർമ്മിപ്പിക്കുന്നതാണ്', എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയുടെ മറുപടി.
കാംബ്രിജ് ജഡ്ജ് ബിസിനസ് സ്കൂളിലെ (കാംബ്രിജി ജെബിഎസ്) വിസിറ്റിംഗ് ഫെലോ ആയ രാഹുൽ ഗാന്ധി 'ലേർണിംഗ് ടു ലിസൺ ഇൻ ദി 21സ്റ്റ് സെഞ്ച്വറി' എന്ന വിഷയത്തിൽ സംസാരിക്കും. 'ബിഗ് ഡാറ്റ ആന്‍ഡ് ഡെമോക്രസി, ഇന്ത്യ-ചൈന ബന്ധം' എന്നീ വിഷയങ്ങളിലും രാഹുല്‍ പ്രഭാഷണം നടത്തും. "ഇന്ത്യയിലെ പ്രമുഖ പ്രതിപക്ഷ നേതാവും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ എംപിയുമായ രാഹുൽ ഗാന്ധിയെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങള്‍ സന്തോഷിക്കുന്നു," കാംബ്രിജ് ട്വീറ്റ് ചെയ്തു. മേയിൽ യുകെ സന്ദർശനത്തിനിടെ കോർപ്പസ് ക്രിസ്റ്റി കോളേജിൽ നടന്ന 'ഇന്ത്യ അറ്റ് 75' എന്ന പരിപാടിയിലാണ് കോൺഗ്രസ് നേതാവ് അവസാനമായി കാംബ്രിജ് സർവകലാശാലയെ അഭിസംബോധന ചെയ്തത്.
Adjust Story Font
16

