'നമുക്കറിയാം അയാൾ എന്തെല്ലാമാണ് വായിച്ചിട്ടുണ്ടാകുകയെന്ന്'; പെഗാസസ് വിവാദത്തിൽ കേന്ദ്രത്തെ പരിഹസിച്ച് രാഹുൽ ഗാന്ധി
പെഗാസസ് വിഷയത്തിൽ കേന്ദ്രം പ്രതിരോധത്തിലായിരിക്കെയാണ് രാഹുലിന്‍റെ പ്രതികരണം

ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ കേന്ദ്രത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി. പെഗാസസ് വിഷയത്തിൽ കേന്ദ്രം പ്രതിരോധത്തിലായിരിക്കെയാണ് രാഹുലിന്‍റെ പ്രതികരണം.
'നമുക്കറിയാം അയാൾ എന്തെല്ലാമാണ് വായിച്ചിട്ടുണ്ടാകുകയെന്ന് - നമ്മുടെ ഫോണിലുള്ളതെല്ലാം' -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
പെഗാസസ് ഉപയോഗിച്ച് ഉന്നതരുടെ ഫോണ്‍ ചോര്‍ത്തിയതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. രണ്ട് കേന്ദ്രമന്ത്രിമാരുടെയും സുപ്രീംകോടതി ജഡ്ജിയുടെയും നാല്‍പതോളം മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് റിപ്പോര്‍ട്ട്.
ഇന്നലെ ഉച്ചയോടെ ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യം സ്വാമിയാണ് ഇസ്രായേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തുന്നുവെന്ന് ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് രാത്രി 9.30 ഓടെ ഫോണ്‍ചോര്‍ത്തലിന്റെ നിര്‍ണായക വിവരങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടത്.
മന്ത്രിമാരായ സ്മൃതി ഇറാനി, നിതിന്‍ ഗഡ്കരി എന്നിവരുടെ ഫോണ്‍ വിവരങ്ങളാണ് ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. മോദി സര്‍ക്കാരിന്റെ അഴിമതി വാര്‍ത്തകള്‍ പുറത്തുവിട്ട ദി ഹിന്ദു, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങിയ പത്രങ്ങളിലെ മാധ്യമപ്രവര്‍ത്തകരുടെയും പ്രതിപക്ഷ നേതാക്കളായ മൂന്നുപേരുടെയും വിവരങ്ങള്‍ ചോര്‍ത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
Adjust Story Font
16

