Quantcast

സ്നേഹത്തിന്‍റെ ശക്തി ; മോദി അനുകൂല മുദ്രാവാക്യം വിളിച്ച ബി.ജെ.പിക്കാര്‍ക്ക് കൈ കൊടുത്ത് രാഹുല്‍ ഗാന്ധി

യാത്ര കടന്നുപോകുമ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മോദി അനുകൂല മുദ്രാവാക്യം വിളിക്കുന്നത് കാണാം

MediaOne Logo

Web Desk

  • Published:

    13 Feb 2024 6:06 AM GMT

Rahul Gandhi
X

രാഹുല്‍ ഗാന്ധി

കോര്‍ബ: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ മോദി അനുകൂല മുദ്രാവാക്യം വിളിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കൈ കൊടുത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഛത്തീസ്ഗഡിലെ കോർബ ജില്ലയില്‍ വച്ചാണ് ബി.ജെ.പിക്കാര്‍ യാത്ര കടന്നുപോകുന്ന വഴി പ്രതിഷേധവുമായി എത്തിയത്. കഴിഞ്ഞയാഴ്ച ഒഡിഷയിൽ നിന്ന് സംസ്ഥാനത്തേക്ക് പ്രവേശിച്ച ഗാന്ധിയുടെ യാത്ര കോർബയിൽ നിന്ന് കത്ഘോരയിലേക്കുള്ള വഴി ധോഡിപാറയിലൂടെ കടന്നുപോകുകയായിരുന്നു.

യാത്ര കടന്നുപോകുമ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മോദി അനുകൂല മുദ്രാവാക്യം വിളിക്കുന്നത് കാണാം. ഇവര്‍ക്കു നേരെ ചിരിച്ചു കൊണ്ട് കൈവീശിയ രാഹുല്‍ കുറച്ചു സമയം കഴിഞ്ഞപ്പോള്‍ വാഹനം നിര്‍ത്തി പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നു അവര്‍ക്കു കൈ കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് എല്ലാവര്‍ക്കും നേരെ വീണ്ടും കൈവീശുന്നതും കാണാം. വാഹനത്തിന്‍റെ മുകളില്‍ ഇരുന്ന ശേഷം ബി.ജെ.പിക്കാര്‍ക്ക് നേരെ 'ഫ്ലൈയിംഗ് കിസ്' നല്‍കുന്നതും വീഡിയോയിലുണ്ട്. കോണ്‍ഗ്രസ് ഇതിന്‍റെ വീഡിയോ എക്സില്‍ പങ്കുവച്ചിട്ടുണ്ട്. ''സ്നേഹത്തിന് വലിയൊരു ശക്തിയുണ്ട്. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി നിലയുറപ്പിച്ചു. പക്ഷെ യാത്ര ആ വഴി കടന്നുപോവുകയും രാഹുല്‍ ഗാന്ധി അവരെ കാണുകയും ചെയ്തപ്പോള്‍ രംഗം മാറി'' എന്നാണ് വീഡിയോക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

കാവി ഷാള്‍ ധരിച്ച് ഹനുമാൻ്റെ ചിത്രമുള്ള പതാകകൾ പിടിച്ച് 'ജയ് ശ്രീറാം', 'മോദി മോദി' തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിക്കുന്ന ഒരു സംഘം ഉൾപ്പെടെ നിരവധി ആളുകൾ റോഡിൽ നിരനിരയായി നിൽക്കുന്നതും വീഡിയോയിൽ കാണാം. കഴിഞ്ഞ ദിവസം, കോർബയിലെ സീതാമാദിയിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ബി.ജെ.പി ഭരണത്തിന് കീഴിൽ തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം ജനങ്ങൾ ദുരിതത്തിലാണെന്ന് ഗാന്ധി പറഞ്ഞു.ജനങ്ങളോട് ഉണർന്നിരിക്കാൻ ആവശ്യപ്പെട്ട കോൺഗ്രസ് നേതാവ്, ഭരണസംവിധാനം ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. ജാതി സെൻസസ് വേണമെന്ന തൻ്റെ പാർട്ടിയുടെ ആവശ്യം ആവർത്തിച്ച കോൺഗ്രസ് എം.പി അത് ജനങ്ങളുടെ പിന്തുണയോടെ ചെയ്യുമെന്നും വ്യക്തമാക്കി.

പിന്നാക്ക വിഭാഗങ്ങളും ദലിതരും ആദിവാസികളും രാജ്യത്തെ ജനസംഖ്യയുടെ 74 ശതമാനവും ഉൾക്കൊള്ളുന്നു. എന്നാൽ ഈ സമുദായങ്ങളിൽ നിന്നുള്ള ഒരാൾ പോലും ഇന്ത്യയിലെ മികച്ച 200 കമ്പനികളുടെ ഉടമയോ മാനേജ്‌മെൻ്റിലോ ഇല്ല.'ഹിന്ദു രാഷ്ട്രം' എന്നാണ് ബിജെപി ഇതിനെ വിളിക്കുന്നതെന്നും എന്നാൽ രാജ്യത്തെ 74 ശതമാനം വരുന്ന ജനങ്ങൾക്കും ദരിദ്രർക്കും പൊതുവിൽ ഒന്നും ലഭിക്കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു. രാം മന്ദിർ ഉദ്ഘാടന വേളയിൽഏതെങ്കിലും പാവപ്പെട്ടവനെയോ തൊഴിലാളിയെയോ തൊഴിൽ രഹിതനെയോ ചെറുകിട വ്യവസായിയെയോ നിങ്ങൾ കണ്ടിട്ടുണ്ടോ? അദാനി ജി, അംബാനി, അവരുടെ കുടുംബങ്ങള്‍, അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, മറ്റ് വൻകിട വ്യവസായികൾ എന്നിവരെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ....രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story