ജെ.ഡി.യു വിട്ട മുൻ കേന്ദ്രമന്ത്രി ആർ.സി.പി സിംഗ് ഇന്ന് ബി.ജെ.പിയിൽ ചേരും
അഴിമതി ആരോപണത്തിൽ പാർട്ടി നോട്ടീസ് അയച്ചതിനെ തുടർന്ന് സിംഗ് ജെഡിയു വിട്ടത്

ആര്‍.സി.പി സിംഗ്
ഡല്‍ഹി: അഴിമതി ആരോപണത്തെ തുടർന്ന് ജെ.ഡി.യു വിട്ട മുൻ കേന്ദ്രമന്ത്രി ആർ.സി.പി സിംഗ് ഇന്ന് ബി.ജെ.പിയിൽ ചേരും. ഡല്‍ഹിയില്‍ ഉച്ചക്ക് 12.30ന് സിംഗ് പാര്‍ട്ടിയില്‍ ചേരും.
അഴിമതി ആരോപണത്തിൽ പാർട്ടി നോട്ടീസ് അയച്ചതിനെ തുടർന്ന് സിംഗ് ജെഡിയു വിട്ടത്. രാജിയെ തുടർന്ന് ആർ.സി.പി സിംഗ് ജെ,ഡി,യുവിനെ മുങ്ങുന്ന കപ്പൽ എന്നാണ് വിശേഷിപ്പിച്ചത്.കഴിഞ്ഞ ഒമ്പതുവർഷത്തിനിടെ സമ്പാദിച്ചതിന്‍റെ കണക്ക് വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് സിംഗിന് നോട്ടീസയച്ചത്. ബിഹാറിലെ ഭാവിമുഖ്യമന്ത്രിയായി സിംഗിനെ അനുയായികൾ വാഴ്ത്തുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയായിരുന്നു നടപടി.
തുടർന്ന്, നാളന്ദ ജില്ലയിലെ ജന്മനാട്ടിൽ വിളിച്ച പത്രസമ്മേളനത്തിലാണ് സിംഗ് രാജി പ്രഖ്യാപിച്ചത്. ‘‘രാജ്യസഭാസീറ്റ് എനിക്ക് നിഷേധിച്ച മുഖ്യമന്ത്രി നിതീഷ് കുമാർ ഇപ്പോഴും പ്രധാനമന്ത്രിസ്ഥാനം സ്വപ്നം കാണുകയാണ്. ഏഴുജന്മം ജനിച്ചാലും അദ്ദേഹം പ്രധാനമന്ത്രിയാകാൻ പോകുന്നില്ല’’ -സിംഗ് കുറ്റപ്പെടുത്തിയിരുന്നു.
യു.പി. കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്ന സിങ് കേന്ദ്രഡെപ്യൂട്ടേഷനിൽ ബിഹാറിൽ ജോലി ചെയ്തിരുന്ന കാലത്താണ് നിതീഷ് കുമാറിന്റെ വിശ്വാസം പിടിച്ചുപറ്റുന്നതും വി.ആർ.എസ്. എടുത്ത് 2010-ൽ ജെ.ഡി.യുവിൽ ചേരുന്നതും. രാജ്യസഭാംഗമായിരുന്ന അദ്ദേഹത്തിനാണ് രണ്ടാം മോദിമന്ത്രിസഭയിൽ ജെ.ഡി.യു.വിൽനിന്ന് മന്ത്രിസ്ഥാനം ലഭിച്ചത്.
Adjust Story Font
16

