'മഹാസഖ്യത്തിന്റെ പ്രകടനം ദയനീയം, അടിയന്തരമായി ആത്മപരിശോധന നടത്തണം': ശശി തരൂർ
തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂർ

തിരുവനന്തപുരം: ബിഹാറിലെ മഹാസഖ്യത്തിന്റെ നിരാശപ്പെടുത്തിയെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. മഹാസഖ്യത്തിന്റെ പ്രകടനം ദയനീയമായിരുന്നുവെന്നും ആത്മപരിശോധന അനിവാര്യമാണെന്നും തരൂർ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
'എൻഡിഎയ്ക്കാണ് ഭൂരിപക്ഷം ലീഡ് എന്നത് വളരെ വ്യക്തമാണ്. അന്തിമഫലമാണ് പുറത്ത് വന്നിരിക്കുന്നതെങ്കിൽ വലിയ നിരാശയാണ് തോന്നുന്നത്. ഇനിയും അന്തിമഫലം പുറത്ത് വന്നിട്ടില്ലായെന്നത് ഓർമ വേണം.' തരൂർ പ്രതികരിച്ചു.
എവിടെയെല്ലാമാണ് പിഴവ് സംഭവിച്ചതെന്ന് പാർട്ടി എത്രയും വേഗം പരിശോധിക്കണമെന്നും പിഴവുകൾ പരിഹരിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്നും തരൂർ പറഞ്ഞു.
'ഗൗരവസ്വഭാവത്തിൽ ഒരു ആത്മപരിശോധന നടക്കേണ്ടതുണ്ടെന്നാണ് എനിക്ക് പറയാനുള്ളത്. വെറുതെ കൂടിയിരുന്ന് ചർച്ച ചെയ്താൽ മാത്രം പോരാ. എവിടെയാണ് പിഴച്ചതെന്ന് കൃത്യമായി പഠിക്കണം.' അദ്ദേഹം അഭിപ്രായപ്പെട്ടു.
'ബിഹാറിലെ പ്രചരണങ്ങളിലൊന്നും ഞാനുണ്ടായിരുന്നില്ല. എന്നെ വിളിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ നേരിട്ടൊരു വിശദീകരണം നൽകാൻ എനിക്ക് കഴിയില്ല. അവിടത്തെ ആളുകളുമായി സംസാരിച്ചതിൽ ഞാൻ മനസ്സിലാക്കുന്നത് പാർട്ടി നേതാക്കൾ കാര്യക്ഷമമായ വിലയിരുത്തൽ നടത്തേണ്ടതുണ്ടെന്നാണ്.' തരൂർ കൂട്ടിച്ചേർത്തു.
243 അംഗ നിയമസഭയിൽ മികച്ച പ്രകടനമാണ് എൻഡിഎ പുറത്തെടുത്തത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ജെഡിയുവാണ് ഏറ്റവും വലിയ ഒറ്റകക്ഷി. സീറ്റെണ്ണത്തിൽ ബിജെപിയാണ് രണ്ടാമത്. ആർജെഡി മൂന്നാം സ്ഥാനത്തും. മഹാസഖ്യത്തിലെ മറ്റ് പാർട്ടികളും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇത്തവണ പുറത്തെടുത്തത്. ലീഡ് നിലയിൽ രണ്ടക്കം മുട്ടിക്കാൻ പോലും കോൺഗ്രസിന് സാധിച്ചില്ല. വലിയ മുന്നേറ്റം അവകാശപ്പെട്ട് 243 മണ്ഡലങ്ങളിലും മത്സരിച്ച പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർട്ടി രണ്ട് സീറ്റിൽ മാത്രമാണ് ലീഡ് നിലനിർത്തുന്നത്.
Adjust Story Font
16

