Quantcast

മഥുര ഷാഹി മസ്ജിദിൽ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദു മഹാസഭ;പള്ളി പൊളിക്കണമെന്ന് നാരയണി സേന

ഷാഹി മസ്ജിദ് നിലനിൽക്കുന്ന സ്ഥലം ശ്രീകൃഷ്ണന്റെ ജൻമസ്ഥലമാണെന്നാണ് ഹിന്ദു മഹാസഭയുടെ അവകാശവാദം. പതിനേഴാം നൂറ്റാണ്ടിലാണ് ഈ പള്ളി നിർമിച്ചത്. പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ പ്രാദേശിക കോടതികളെ സമീപിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    29 Nov 2021 2:10 PM GMT

മഥുര ഷാഹി മസ്ജിദിൽ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദു മഹാസഭ;പള്ളി പൊളിക്കണമെന്ന് നാരയണി സേന
X

മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിൽ ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് അഖില ഭാരത് ഹിന്ദു മഹാസഭയുടെ ഭീഷണി. ഡിസംബർ ആറിന് മസ്ജിദിൽ മഹാജലാഭിഷേകത്തിന് ശേഷം കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദു മഹാസഭയുടെ നേതാവ് രാജ്യശ്രീ ചൗധരി പറഞ്ഞിരുന്നു. പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്രം ഘട്ടിൽ നിന്ന് ശ്രീകൃഷ്ണ ജൻമസ്ഥാനിലേക്ക് മാർച്ച് നടത്തുമെന്നാണ് തീവ്ര ഹിന്ദുത്വ സംഘടനയായ നാരായണി സേനയുടെ പ്രഖ്യാപനം. ഇതേതുടർന്ന് മഥുര ജില്ലാ ഭരണകൂടം സിആർപിസി സെക്ഷൻ 144 പ്രകാരം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഷാഹി മസ്ജിദ് നിലനിൽക്കുന്ന സ്ഥലം ശ്രീകൃഷ്ണന്റെ ജൻമസ്ഥലമാണെന്നാണ് ഹിന്ദു മഹാസഭയുടെ അവകാശവാദം. പതിനേഴാം നൂറ്റാണ്ടിലാണ് ഈ പള്ളി നിർമിച്ചത്. പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ പ്രാദേശിക കോടതികളെ സമീപിച്ചിരുന്നു. ഈ ഹരജികൾ കോടതി പരിഗണനയിലിരിക്കുമ്പോഴാണ് പള്ളിയിൽ കൃഷ്ണവിഗ്രഹം സ്ഥാപിക്കുമെന്ന ഭീഷണിയുമായി ഹിന്ദുമഹാസഭ രംഗത്ത് വന്നിരിക്കുന്നത്.

അതേസമയം, മഥുരയിലെ സമാധാനം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് നവനീത് സിങ്​ ചാഹല്‍ പറഞ്ഞു. കത്ര കേശവ് ദേവ് ക്ഷേത്രം, ഷാഹി ഈദ്ഗാഹ്​ എന്നീ ആരാധനാലയങ്ങളുടെയും പരിസര പ്രദേശങ്ങളുടെയും സുരക്ഷാകാര്യങ്ങൾ സീനിയർ പൊലീസ് സൂപ്രണ്ട് ഗൗരവ് ഗ്രോവറുമായി ചേർന്ന് അവലോകനം ചെയ്തതായി നവനീത് സിങ്​ ചാഹൽ പറഞ്ഞു.

മസ്ജിദിൽ വിഗ്രഹം സ്ഥാപിക്കാൻ മഹാസഭ അനുമതി തേടിയെന്ന കാര്യം അദ്ദേഹം സ്​ഥിരീകരിച്ചു. എന്നാൽ, പ്രസ്​തുത ആവശ്യം അംഗീകരിക്കില്ല. സമാധാനം തകർക്കാൻ സാധ്യതയുള്ള ഒരുപരിപാടിക്കും അനുമതി നൽകുന്ന പ്രശ്​നമേയില്ലന്നും ചാഹൽ കൂട്ടിച്ചേർത്തു.

പള്ളിപൊളിക്കണമെന്നാവശ്യപ്പെട്ട നാരായണി സേനയുടെ സെക്രട്ടറി അമിത് മിശ്രയെ മഥുര കോട്‌വാലിയിൽ കരുതൽ തടങ്കലിലാക്കിയതായി പൊലീസ് അറിയിച്ചു. നാരായണി സേന ദേശീയ പ്രസിഡന്‍റ്​ മനീഷ് യാദവിനെ ലക്‌നൗവിൽ പൊലീസ്​ തടഞ്ഞിരിക്കുകയാണെന്ന്​ സംഘടന ഭാരവാഹികളും പറഞ്ഞു.


TAGS :

Next Story