Quantcast

കള്ളക്കഥകളുണ്ടാക്കി കുരുക്കുണ്ടാക്കിയത് മറ്റൊരു മലയാളി മാധ്യമപ്രവർത്തകൻ; ജയിലിൽ കൊടിയപീഡനത്തിന്റെ രണ്ടുവർഷം

മനോരമ ഡൽഹി ലേഖകനായിരുന്ന ബിനു വിജയനും ആർ.എസ്.എസ് മുഖപത്രമായ 'ഓർഗനൈസറി'ലെ ജി. ശ്രീദത്തനും തമ്മിലുള്ള ഇ-മെയിൽ ഇടപാടുകളും യു.പി പൊലീസിന് ഇവർ നൽകിയ മൊഴികളുമാണ് കാപ്പനെതിരായ കേസുകളിൽ പ്രധാന തെളിവുകളായതെന്ന് കുറ്റപത്രത്തിനു പിന്നാലെ വ്യക്തമായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-09-09 10:50:24.0

Published:

9 Sep 2022 10:46 AM GMT

കള്ളക്കഥകളുണ്ടാക്കി കുരുക്കുണ്ടാക്കിയത് മറ്റൊരു മലയാളി മാധ്യമപ്രവർത്തകൻ; ജയിലിൽ കൊടിയപീഡനത്തിന്റെ രണ്ടുവർഷം
X

ന്യൂഡൽഹി: 2020 ഒക്ടോബർ അഞ്ചിനാണ് മഥുരയിലെ ടോൾപ്ലാസയിൽ സിദ്ദീഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കൂടെയുണ്ടായിരുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ അതീഖുറഹ്മാൻ, മസൂദ് അഹമ്മദ്, ഡ്രൈവർ ആലം എന്നിവരും അറസ്റ്റിലായി. ഹാഥ്‌റസിൽ കൂട്ടബലാത്സംഗത്തിനിരയായി ദലിത് പെൺകുട്ടി മരിച്ച സംഭവം റിപ്പോർട്ട് ചെയ്യാൻ പുറപ്പെട്ടതായിരുന്നു കാപ്പൻ. എന്നാൽ, അറസ്റ്റിനു പിന്നാലെ യു.എ.പി.എ ചുമത്തി. ഇതിനു പുറമെ ദേശദ്രോഹം, മതസ്പർധ വളർത്തൽ തുടങ്ങിയ ഗുരുതര കുറ്റങ്ങൾകൂടി ചുമത്തി സിദ്ദീഖിനെ ശരിക്കും പൂട്ടുകയായിരുന്നു യു.പി പൊലീസ്.

എന്നാൽ, ഡൽഹിയിൽ സഹപ്രവർത്തകൻ കൂടിയായ ഒരു മലയാളി മാധ്യമപ്രവർത്തകൻ നടത്തിയ കൊടുംചതിയുടെ ഇരയായാണ് കാപ്പൻ യു.പിയിലെ മഥുരയിലെ ജയിലിലെത്തുന്നതെന്ന് പിന്നീട് പുറത്തുവന്നു. 'മലയാള മനോരമ' പത്രത്തിന്റെ ഡൽഹി ലേഖകനായിരുന്ന ബിനു വിജയനും ആർ.എസ്.എസ് മുഖപത്രമായ 'ഓർഗനൈസർ' അസോഷ്യേറ്റ് എഡിറ്റർ ജി. ശ്രീദത്തനും തമ്മിലുള്ള ഇ-മെയിൽ ഇടപാടുകളും യു.പി പൊലീസിന് ഇവർ നൽകിയ മൊഴികളുമാണ് കാപ്പനെതിരായ കേസുകളിൽ പ്രധാന തെളിവുകളായതെന്ന് ദേശീയമാധ്യമമായ 'ന്യൂസ്ലോൺഡ്രി' പുറത്തുവിട്ട വിശദമായ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

'ഏകപക്ഷീയമായ കുറ്റപത്രം; ജയിലിലെ കൊടുംക്രൂരത.

സിദ്ദീഖ് കാപ്പനെതിരെ 5,000 പേജുള്ള കുറ്റപത്രമാണ് യു.പി പൊലീസ് സമർപ്പിച്ചത്. കാപ്പൻ എഴുതിയ 36 ലേഖനങ്ങൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കുറ്റപത്രത്തിൽ ആരോപിച്ചു. ലേഖനങ്ങളിലൊന്ന് വിവാദ പൗരത്വ നിയമത്തിനെതിരെ 2019 ഡിസംബറിൽ തുടക്കംകുറിച്ച പ്രതിഷേധത്തെക്കുറിച്ചാണ്. ഷാഹീൻബാഗ് പ്രക്ഷോഭത്തിനിടെ കപിൽ ഗുജ്ജാർ നടത്തിയ വെടിവയ്പ്പിനെ മഹാത്മാഗാന്ധിയുടെ കൊലപാതകവുമായാണ് ലേഖനം താരതമ്യപ്പെടുത്തുന്നത്. ഡൽഹി പൊലീസ് പ്രതിഷേധം കൈകാര്യം ചെയ്ത രീതിയെയും ലേഖനം വിമർശിക്കുന്നുണ്ട്.

ജാമ്യാപേക്ഷ നൽകാൻ പോലും കഴിയാത്ത തരത്തിലാണ് കുറ്റപത്രം തയാറാക്കിയതെന്ന് സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് പറയുന്നു. കുറ്റപത്രം ഏകപക്ഷീയമാണെന്ന് കാപ്പന്റെ അഭിഭാഷകൻ വിൽസ് മാത്യൂസും കുറ്റപ്പെടുത്തി.

ആദ്യ വർഷത്തെ ജയിൽവാസത്തിനിടെ ഒരു തവണ മാത്രമാണ് സിദ്ദീഖ് കാപ്പന് പരോൾ ലഭിച്ചത്. പരോൾ കഴിഞ്ഞ് മടങ്ങിയതിനുശേഷമായിരുന്നു മാതാവിന്റെ മരണം. ഇത് സിദ്ദീഖ് കാപ്പനെ ശരിക്കും മാനസികമായി തളർത്തി. പിന്നാലെയാണ് കോവിഡ് ബാധിതനായി ആരോഗ്യനില ഗുരുതരമാകുന്നത്. കോവിഡിനെ തുടർന്ന് മാറ്റിയ മഥുരയിലെ ആശുപത്രിയിൽ കാപ്പനെ കട്ടിലിൽ ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുകയാണെന്ന പരാതിയുമായി കുടുംബം രംഗത്തെത്തിയിരുന്നു. മതിയായ ചികിത്സ നൽകാതെയും ശുചിമുറിയിൽ പോലും പോകാൻ സമ്മതിക്കാതെ കൊല്ലാകൊല ചെയ്യുകയാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

പൊലീസ് ഡയറിക്കുറിപ്പുകളും ബിനു വിജയന്റെ മൊഴികളും

20 വർഷത്തോളമായി മനോരമ ജീവനക്കാരനാണ് ബിനു വിജയൻ. 2003 മുതൽ 2017 വരെ മനോരമയുടെ ഡൽഹി ലേഖകനായിരുന്നു. നിലവിൽ ബിനു പാട്നയിലാണുള്ളത്. യുപി പൊലീസ് പ്രത്യേക ദൗത്യസേന(എസ്ടിഎഫ്)യുടെ എഫ്ഐആറുമായി ബന്ധപ്പെട്ട് പ്രതിഭാഗം വക്കീൽ മധുവൻ ദത്ത് ചതുർവേദി ഉയർത്തിയ സംശയങ്ങളാണ് മനോരമ ലേഖകൻ ബിനു വിജയനും ജി ശ്രീദത്തനും കേസിനു പിന്നിലുള്ള പങ്കിനെക്കുറിച്ചുള്ള അന്വേഷണത്തിലേക്ക് നയിക്കുന്നത്. എസ്ടിഎഫ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ബിനുവിന്റെയും ശ്രീദത്തന്റെയും മൊഴികൾ ചേർത്തിട്ടുണ്ട്. സിദ്ദീഖ് കാപ്പൻ കെയുഡബ്ല്യുജെ ഫണ്ട് ഭീകരവാദപ്രവർത്തനങ്ങൾക്കായി ദുർവിനിയോഗം ചെയ്തെന്നും വർഗീയലഹള ഇളക്കിവിടുന്ന തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് ഇരുവരും പൊലീസിനു നൽകിയ മൊഴി.

യുപി എസ്ടിഎഫിന്റെ ഡയറിക്കുറിപ്പുകളിൽ 2020 ഡിസംബർ 31നാണ് ബിനു വിജയന്റെ പേര് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. കാപ്പൻ വർഗീയ ഉള്ളടക്കമുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതായി ആരോപിച്ച് ബിനു നേരത്തെ ജി ശ്രീദത്തന് ഇ-മെയിൽ അയച്ചിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനുവിനെ സമീപിച്ചതെന്ന് പൊലീസ് ഡയറിക്കുറിപ്പിൽ പറയുന്നു.

ബിനുവിനോട് എസ്ടിഎഫിന്റെ നോയിഡ ഓഫീസിലെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പോപുലർ ഫ്രണ്ടിൽനിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അവിടെയെത്താനാകില്ലെന്ന് ബിനു അറിയിക്കുകയായിരുന്നു. തുടർന്ന് ഫോൺമുഖേനയാണ് ഇദ്ദേഹത്തിൽനിന്ന് അന്വേഷണസംഘം വിവരങ്ങളെടുത്തത്. സിദ്ദീഖ് കാപ്പനും പോപുലർ ഫ്രണ്ടും ചേർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർഗീയകലാപത്തിന് ഗൂഢാലോചന നടത്തുന്നതായി ബിനു തങ്ങളെ അറിയിച്ചെന്ന് ഡയറിക്കുറിപ്പിൽ പറയുന്നുണ്ട്. തന്റെ ഇ-മെയിൽ സന്ദേശങ്ങൾ മൊഴിയായി കൂട്ടണമെന്നും ബിനു അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു.

'കാപ്പനും കെയുഡബ്ല്യുജെയും; കലാപത്തിന് ഗൂഢാലോചന'

2019ൽ ജാമിഅ മില്ലിയ്യ സർവകലാശാലയിൽ നടന്ന പൗരത്വ ഭേദഗതി വിരുദ്ധ സമരവുമായി ബന്ധപ്പെട്ടും ഡൽഹി കലാപവുമായി ബന്ധപ്പെട്ടും സിദ്ദീഖ് കാപ്പൻ വ്യാജവാർത്തകൾ പ്രചരിപ്പിച്ചുവെന്നാണ് ബിനു വിജയൻ പൊലീസിന് നൽകിയ ആദ്യ മൊഴി. 'ദേശീയ അഖണ്ഡതയ്ക്കും സാമുദായിക സൗഹാർദത്തിനും അപകടകരമാകുന്ന തരത്തിലും വർഗീയലഹള ഇളക്കിവിടുന്ന തരത്തിലും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിൽ സിദ്ദീഖ് കാപ്പന്റെയും മറ്റ് ഡൽഹി കെയുഡബ്ല്യുജെ നേതാക്കളുടെയും പങ്ക്' എന്നാണ് ബിനു അന്വേഷണസംഘത്തിന് ഇ-മെയിലിൽ അയച്ച ആദ്യ മൊഴിയുടെ തലക്കെട്ട്.

കൃത്യമായ വാർത്തകൾ നൽകാതെയും വാർത്താലിങ്കുകൾ കൈമാറാതെയുമാണ് വിജയന്റെ ആരോപണം. സിഎഎ വിരുദ്ധ സമരത്തിനിടെ ജാമിഅ വിദ്യാർത്ഥികൾ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടെന്ന തരത്തിൽ കെയുഡബ്ല്യുജെ അംഗങ്ങൾ വാർത്ത പ്രചരിപ്പിച്ചെന്ന് മൊഴിയിൽ പറയുന്നു. ബിനു നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓർഗനൈസറിൽ വന്ന ലേഖനവും കുറ്റപത്രത്തിൽ അനുബന്ധമായി ചേർത്തിട്ടുണ്ട്. ' ജിഹാദി മാധ്യമപ്രവർത്തകർ ജാമിഅ ആക്രമണത്തെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു, സിപിഎം-കോൺഗ്രസ് നേതൃത്വത്തിൽ മുസ്‌ലിം ആൾക്കൂട്ടം കേരളത്തിൽ കലാപം നടത്തുന്നു, രാജ്യതലസ്ഥാനത്തെ വ്യാജ ജാമിഅ രക്തസാക്ഷികൾക്കുവേണ്ടി അർധരാത്രി മയ്യിത്ത് നമസ്‌കാരം നടത്തുന്നു' എന്ന തലക്കെട്ടിലായിരുന്നു ഓർഗനൈസർ ലേഖനം.

മീഡിയവൺ, ഏഷ്യാനെറ്റ് റിപ്പോർട്ടർമാരെ കാപ്പൻ സ്വാധീനിചിച്ചതായും ബിനുവിന്റെ മൊഴിയിലുണ്ട്. ഡൽഹി കലാപ റിപ്പോർട്ടിങ് ചൂണ്ടിക്കാട്ടി 2020ൽ രണ്ടു ചാനലുകളുടെയും സംപ്രേഷണം 48 മണിക്കൂർ നേരം കേന്ദ്രം തടഞ്ഞിരുന്നു. കേന്ദ്രം ഇവയുടെ സംപ്രേഷണം തടഞ്ഞെങ്കിലും ഈ ചാനലുകളിലെ മാധ്യമപ്രവർത്തകർക്കെതിരെ ഒരു തരത്തിലുമുള്ള നിയമനടപടികൾ സ്വീകരിച്ചില്ലെന്നും ബിനു മൊഴിയിൽ ആരോപിക്കുന്നു. കെയുഡബ്ല്യുജെ അക്കൗണ്ടിൽനിന്ന് കാപ്പൻ വലിയ തുക സ്വന്തമായി പിൻവലിച്ചെന്നും മറ്റൊരു മൊഴിയിൽ ആരോപിക്കുന്നു. സമിതിയുടെ 25 ലക്ഷത്തോളം രൂപ മറ്റ് ആവശ്യങ്ങൾക്കായി ദുർവിനിയോഗം ചെയ്തെന്നും ആരോപണമുണ്ട്.

ബിജെപി വാർത്തകൾ കൈകാര്യം ചെയ്യുന്നയാളായതിനാൽ ഭരണകക്ഷിയുടെ ഉന്നതനേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് ബിനുവെന്നാണ് ഡൽഹിയിലെ മാധ്യമപ്രവർത്തകർ പറയുന്നത്. 2014നുശേഷം ഇദ്ദേഹത്തിന്റെ രാഷ്ട്രീയനിലപാടും മാറിയതായി ഇവർ സൂചിപ്പിക്കുന്നു. എന്നാൽ, ബിനുവിന്റെ രാഷ്ട്രീയചായ്വ് പരിഗണിക്കാതെയും ഇയാൾ ഉന്നയിച്ച ആരോപണങ്ങളുടെ തെളിവ് കണ്ടെത്തുകയോ പരിശോധിക്കുകയും ചെയ്യാതെയാണ് ഇദ്ദേഹത്തിന്റെയും ഓർഗനൈസർ അസോഷ്യേറ്റ് എഡിറ്ററുടെയും വ്യാജമൊഴികൾ കുറ്റപത്രത്തിൽ ചേർത്തിരിക്കുന്നതെന്നും പരാതി ഉയർന്നിട്ടുണ്ട്.

Summary: The Siddique Kappan case and the conspiracy behind

TAGS :

Next Story