Quantcast

'കേന്ദ്ര സർക്കാർ പരാജയം, ഉത്തരവാദി ഞാനാണോ?...' പരിഹസിച്ച് സുബ്രമണ്യൻ സ്വാമി

ഇന്നലെ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി സുബ്രമണ്യൻ സ്വാമി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

MediaOne Logo

Web Desk

  • Published:

    25 Nov 2021 4:37 AM GMT

കേന്ദ്ര സർക്കാർ പരാജയം, ഉത്തരവാദി ഞാനാണോ?... പരിഹസിച്ച് സുബ്രമണ്യൻ സ്വാമി
X

നരേന്ദ്ര മോദി സർക്കാർ എല്ലാ മേഖലയിലും പരാജയമാണെന്നും അതിനെല്ലാം ഉത്തരവാദി താനാണോയെന്നും ബി.ജെ.പി രാജ്യസഭാ എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ സുബ്രമണ്യൻ സ്വാമി. ട്വിറ്ററിൽ 'മോദി ഗവൺമെന്റിന്റെ റിപ്പോർട്ട് കാർഡ്' പ്രസിദ്ധീകരിച്ചാണ് സ്വാമി സർക്കാറിനെ പരിഹസിച്ചത്.

'മോദി ഗവൺമെന്റിന്റെ റിപ്പോർട്ട് കാർഡ്:

സാമ്പത്തിക രംഗം - പരാജയം

അതിർത്തി സുരക്ഷ - പരാജയം

വിദേശ നയം - അഫ്ഗാനിലെ തോൽവി

ദേശീയ സുരക്ഷ - പെഗാസസ് എൻ.എസ്.ഒ

ആഭ്യന്തര സുരക്ഷ - കശ്മീരിലെ ഇരുട്ട്

ആരാണ് ഉത്തരവാദി - സുബ്രമണ്യൻ സ്വാമി'

എന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്.

ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട സുബ്രമണ്യൻ സ്വാമി നേതൃത്വവുമായി പരസ്യ ഏറ്റുമുട്ടലിലാണ്. പല വിഷയങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തനിക്ക് വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കിയ സ്വാമി, മോദി ആരാധകരെ ABs and GBs (അന്ധഭക്തരും ഗന്ധഭക്തരും) എന്നാണ് വിശേഷിപ്പിക്കാറുള്ളത്.

ഇന്നലെ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി സുബ്രമണ്യൻ സ്വാമി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. വിവിധ പാർട്ടികളിൽ നിന്നുള്ള നേതാക്കളെ ഉൾപ്പെടുത്തി തൃണമൂൽ കോൺഗ്രസ് ദേശീയ സാന്നിധ്യം ശക്തമാക്കുന്ന സാഹചര്യത്തിൽ സ്വാമിയും തൃണമൂലിൽ ചേരുമെന്ന അഭ്യൂഹം ശക്തമായി. എന്നാൽ, ബംഗാളിൽ ഹിന്ദുക്കൾ നേരിടുന്ന പ്രശ്‌നങ്ങൾ മമതയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് അവരെ കണ്ടതെന്ന് അവകാശപ്പെട്ട സ്വാമി, ബംഗാളിലെ പ്രശ്‌നങ്ങൾ നോക്കാൻ കേന്ദ്രസർക്കാറിൽ ഒരു ആഭ്യന്തരമന്ത്രി ഇല്ലേ എന്നും ചോദിച്ചു. അടുത്ത മാസം വിരാട് ഹിന്ദുസ്താൻ സംഘം (വി.എച്ച്.എസ്) പ്രതിനിധികൾക്കൊപ്പം ബംഗാൾ സംബന്ധിച്ച് അവിടുത്തെ സ്ഥിതിഗതികൾ കണ്ട് മനസ്സിലാക്കുമെന്നും സ്വാമി ട്വീറ്റ് ചെയ്തു.

മമത ബാനർജിയെ പുകഴ്ത്താനും സുബ്രമണ്യൻ സ്വാമി മറന്നില്ല.

'ഞാൻ കാണുകയോ ഒപ്പം ജോലിചെയ്യുകയോ ചെയ്ത രാഷ്ട്രീയക്കാരിൽ മമത ബാനർജി ജയപ്രകാശ് നാരായൺ, മൊറാർജി ദേശായ്, രാജീവ് ഗാന്ധി, ചന്ദ്രശേഖർ, നരസിംഹറാവു എന്നിവരുടെ ശ്രേണിയിലാണ്. ഉദ്ദേശിച്ചതേ പറയൂ എന്നതാണ് അവരുടെ ഗുണം. ഇന്ത്യൻ രാഷ്ട്രീയത്തിൽ അതൊരു അപൂർവ യോഗ്യതയാണ്..' - സ്വാമി ട്വീറ്റ് ചെയ്തു.

Next Story