എസ്‌ഐആർ ജോലിസമ്മർദം; വിവാഹ തലേന്ന് ബിഎൽഒ ആത്മഹത്യ ചെയ്തു
ഉത്തർപ്രദേശിൽ ചൊവ്വാഴ്ച ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ ബിഎൽഒയാണ് സുധീർ കുമാർ

ന്യുഡൽഹി: ജോലി സമ്മർദത്തെ തുടർന്ന് വിവാഹ തലേന്ന് ബിഎൽഒ ആത്മഹത്യ ചെയ്തു. ഫത്തേപൂർ സ്വദേശി സുധീർ കുമാറാണ് ആത്മഹത്യ ചെയ്തത്. അവധി നൽകാത്തതിൽ വിഷമിച്ചാണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു. ഉത്തർപ്രദേശിൽ ചൊവ്വാഴ്ച ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ ബിഎൽഒയാണ് സുധീർ കുമാർ.
മറ്റൊരു ബിഎൽഒയായ വിപിൻ യാദവ് ഇന്ന് ആത്മഹത്യ ചെയ്തിരുന്നു. ജോലി സമ്മർദത്തെ കുറിച്ച് പറയുന്ന വിപിൻയാദവിന്റെ വിഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചക്കാണ് വിഷം കഴിച്ച വിപിൻ യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകീട്ടോടെ മരിക്കുകയായിരുന്നു.
ജില്ല മജിസ്‌ട്രേറ്റിൽ നിന്ന് ബ്ലോക്ക് ലെവൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും സമ്മർദമുണ്ടായിരുന്നു എന്നാണ് വിപിൻ യാദവ് പറയുന്നത്. അതേസമയം, വിപിന്റെ ആരോപണം ജില്ല മജിസ്‌ട്രേറ്റ് നിഷേധിച്ചിട്ടുണ്ട്. രാജ്യത്തെ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉത്തർപ്രദേശിൽ ബിഎൽഒമാർക്കെതിരെ കേസ് എടുക്കുന്നുണ്ട്. സംഭവത്തിൽ കുടുംബത്തിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. കുറച്ച് ദിവസമായി എസ്‌ഐആറിന്റെ പിന്നാലെയാണ് വിപിനെന്നും കുടുംബം പറയുന്നു.
Adjust Story Font
16

