തമിഴ്നാട്ടിലെ മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് പൂര്‍ണമായും വഹിക്കും; പ്രഖ്യാപനവുമായി ടിവികെ സര്‍ക്കാര്‍
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എ.എം ഷാജഹാന്‍ ആണ് പദ്ധതി പ്രഖ്യാപിച്ചത്

ചെന്നൈ: മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. ഗവണ്‍മെന്റ് ക്വാട്ട വഴി ഗവണ്‍മെന്റ്. എയ്ഡഡ്, സ്വാശ്രയ കോളജുകളില്‍ പ്രവേശനം നേടുന്ന മുസ്‌ലിം പെണ്‍കുട്ടികളുടെ ട്യൂഷന്‍ ഫീസ് പൂര്‍ണമായും വഹിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എ.എം ഷാജഹാന്‍ ആണ് പദ്ധതി പ്രഖ്യാപിച്ചത്. ആര്‍ട്‌സ്, സയന്‍സ്, എന്‍ജിനീയറിങ്, മെഡിക്കല്‍, അഗ്രികള്‍ച്ചര്‍, ലോ തുടങ്ങിയ എല്ലാ ബിരുദ കോഴ്സുകള്‍ക്കും ഇത് ബാധകമാണ്.
പദ്ധതിയുടെ നടത്തിപ്പിനായി ആദ്യഘട്ടത്തില്‍ ടിവികെ സര്‍ക്കാര്‍ 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിനുപുറമെ സംസ്ഥാനത്തെ മുസ്‌ലിം പെണ്‍കുട്ടികള്‍ക്കായി വഖഫ് ബോര്‍ഡ് നല്‍കിയിരുന്ന സ്‌കോളര്‍ഷിപ്പ് ഇനി പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥിനികള്‍ക്കും ലഭിക്കും. ആദ്യം ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നത്.
വര്‍ഷത്തില്‍ 2,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുകയായി ലഭിക്കുക. ഇതിനായി 8.28 കോടി രൂപയാണ് ചെലവഴിക്കുന്നത്. സംസ്ഥാനത്തെ 41,384 സ്‌കൂളുകളിലെ പെണ്‍കുട്ടികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ചെന്നൈയില്‍ വഖഫ് ബോര്‍ഡിന്റെ കീഴില്‍ ഒരു പ്രത്യേക മൈനോറിറ്റി വുമണ്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍ഡ് കോളജ് ആരംഭിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട 10,000 യുവാക്കള്‍ക്ക് നാല് വർഷത്തിനുള്ളിൽ ഐടി അധിഷ്ഠിത തൊഴില്‍ പരിശീലനം നല്‍കുമെന്നും മന്ത്രി എ.എം ഷാജഹാന്‍ പ്രഖ്യാപിച്ചു.
വഖഫ് സ്വത്തുക്കള്‍, ക്രിസ്ത്യന്‍ മത സ്വത്തുക്കളിലെ വാണിജ്യ സമുച്ചയങ്ങള്‍, വിവാഹ മണ്ഡപങ്ങള്‍ തുടങ്ങിയ വരുമാനം ഉണ്ടാക്കുന്ന ആസ്തികള്‍ വികസിപ്പിക്കുന്നതിനായി പലിശ രഹിത വായ്പകള്‍ നല്‍കുമെന്നും പ്രഖ്യാപനമുണ്ട്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 100 കോടി രൂപയുടെ റിവോള്‍വിങ് ഫണ്ട് വകയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
Adjust Story Font
16

