Quantcast

സെമികണ്ടക്ടർ യൂനിറ്റിന് അനുമതി ലഭിച്ചതിന് പിന്നാലെ ബിജെപിക്ക് 758 കോടി രൂപ സംഭവന നൽകി ടാറ്റ ഗ്രൂപ്പ്

2023-24 ൽ ഒരു രാഷ്ട്രീയ പാർട്ടിക്ക് ലഭിച്ച ഏറ്റവും വലിയ സംഭാവനയാണിത്

MediaOne Logo

Web Desk

  • Published:

    28 Nov 2025 11:20 AM IST

സെമികണ്ടക്ടർ യൂനിറ്റിന് അനുമതി ലഭിച്ചതിന് പിന്നാലെ ബിജെപിക്ക് 758 കോടി രൂപ സംഭവന നൽകി ടാറ്റ ഗ്രൂപ്പ്
X

ന്യുഡൽഹി: സെമി കണ്ടക്ടർ യൂനിറ്റുകൾ തുടങ്ങാൻ അനുമതി ലഭിച്ചതിന് പിന്നാലെ ബിജെപിക്ക് 758 കോടി രൂപ സംഭവന ചെയ്ത് ടാറ്റ ഗ്രൂപ്പ്. കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് ആഭ്യന്തര സെമികണ്ടക്ടർ ഉത്പാദനം വർധിപ്പിക്കാനായി മൂന്ന് സെമികണ്ടക്ടർ യൂനിറ്റുകൾ സ്ഥാപിക്കാൻ കേന്ദ്ര ക്യാമ്പിനറ്റ് തീരുമാനിച്ചത്. അതിൽ രണ്ട് യൂനിറ്റുകൾ ടാറ്റ ഗ്രൂപ്പിനാണ് ലഭിച്ചത്. ഈ അനുമതി ലഭിച്ച് നാലാഴ്ചക്കുള്ളിൽ ബിജെപിക്ക് 758 കോടി രൂപയാണ് ടാറ്റ ഗ്രൂപ്പ് സംഭാവന ചെയ്തത്. ഇംഗ്ലീഷ് വാർത്ത പോർട്ടലായ സ്‌ക്രോളാണ് വാർത്ത പുറത്തുകൊണ്ടുവന്നത്. രണ്ട് സെമികണ്ടക്ടർ യൂനിറ്റുകൾ സ്ഥാപിക്കുന്നതിനായി 44,203 കോടിരൂപയുടെ സബ്‌സിഡിയാണ് ടാറ്റ ഗ്രൂപ്പിന് ലഭിച്ചത്.

2023-24 ൽ ഒരു രാഷ്ട്രീയ പാർട്ടിക്ക് ലഭിച്ച ഏറ്റവും വലിയ സംഭാവനയാണ് അത്. 2024-25 ൽ ടാറ്റാ ഗ്രൂപ്പിലെ 15 കമ്പനികൾ മൊത്തം 915 കോടി രൂപ രാഷ്ട്രീയ സംഭാവനകൾ നൽകിയിട്ടുണ്ട്. ടാറ്റ ഗ്രൂപ്പിലെ ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡാണ് ഏറ്റവും കൂടുതൽ തുക സംഭാവന നൽകിയിട്ടുള്ളത്. 308 കോടി രൂപയാണ് ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡ് സംഭാവന നൽകിയത്. ഗ്രൂപ്പിന്റെ പ്രോഗ്രസീവ് ഇലക്ടറൽ ട്രസ്റ്റ് മുഖേനയാണ് വിവിധ പാർട്ടികൾക്ക് സംഭാവന നൽകാറുള്ളത്.കോൺഗ്രസ് പാർട്ടിക്ക് ലഭിച്ച സംഭാവന വെറും 77.3 കോടി രൂപയാണ്. അതായത് ബി.ജെ.പിക്ക് ലഭിച്ച തുകയുടെ പത്തിലൊന്ന് മാത്രം. മറ്റ് ചില പാർട്ടികൾക്ക് 10 കോടി രൂപ വീതവും ലഭിച്ചു.

2021 നും 2024 നും ഇടയിൽ ടാറ്റ ഗ്രൂപ്പിന്റെ പ്രോഗ്രസീവ് ഇലക്ട്രൽ ട്രസ്റ്റ് ഒരു രാഷ്ട്രീയപാർട്ടിക്കും സംഭാവന നൽകിയിട്ടില്ല. എന്നാൽ, 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ടാറ്റ ഗ്രൂപ്പ് 758 കോടി രൂപ ബിജെപിക്ക് നൽകിയത്. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് , സെമികണ്ടക്ടർ യൂനിറ്റിന് അനുമതി കിട്ടി നാലാഴ്ചക്കുള്ളിൽ ഇത്രയും വലിയ തുക കൈമാറിയത് സംബന്ധിച്ച് അയച്ച ചോദ്യങ്ങൾക്ക് ടാറ്റ ഗ്രൂപ്പ് മറുപടി നൽകിയില്ലെന്നും സ്‌ക്രോൾ റിപ്പോർട്ട് ചെയ്യുന്നു.

TAGS :

Next Story