Quantcast

ഹരജി സുപ്രിംകോടതി തള്ളി; വിക്ടോറിയ ഗൗരി ചുമതലയേറ്റു

കൊളീജിയം ശിപാർശ റദ്ദാക്കാൻ കഴിയില്ലെന്നും നിയമനം റദ്ദാക്കി ഉത്തരവിറക്കുന്നത് അസാധാരണ നടപടിയാകുമെന്നും സുപ്രിംകോടതി അഭിപ്രായപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2023-02-07 06:20:29.0

Published:

7 Feb 2023 5:48 AM GMT

petition, dismissed,  Supreme Court, Victoria Gowrie, charge, judge,
X

ന്യൂഡൽഹി: വിക്ടോറിയ ഗൗരിയുടെ നിയമന ശിപാർശ റദ്ദാക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി. ജഡ്ജിയാകാനുള്ള യോഗ്യതയുണ്ടോയെന്ന് പരിശോധിക്കാനേ കോടതിക്ക് കഴിയൂ എന്നും പദവിക്ക് അനുയോജ്യയാണോ എന്ന് കോടതിക്ക് പറയാനാകില്ലെന്നും സുപ്രിം കോടതി പറഞ്ഞു. കൊളീജിയം ശിപാർശ റദ്ദാക്കാൻ കഴിയില്ലെന്നും നിയമനം റദ്ദാക്കി ഉത്തരവിറക്കുന്നത് അസാധാരണ നടപടിയാകുമെന്നും സുപ്രിംകോടതി അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ചായ്‍വുള്ളവരെ നേരത്തെയും ജഡ്ജിയായി നിയമിച്ചിട്ടുണ്ടെന്നും തനിക്കും രാഷ്ട്രീയമുണ്ടായിരുന്നെന്നും ജഡ്ജി ആയതിന് ശേഷമുള്ള പ്രവർത്തനങ്ങള്‍ കണക്കിലെടുത്താൽ മതിയെന്നും ജസ്റ്റിസ് ബി ആർ ഗവായ് പറഞ്ഞു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.സുന്ദരേശ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

അതിനിടെ മദ്രാസ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജി ആയി വിക്ടോറിയ ഗൗരി സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു. രണ്ട് വർഷത്തെ വിധി ന്യായങ്ങളടക്കം പരിശോധിച്ച ശേഷമായിരിക്കും സ്ഥിര നിയമനം നൽകുക.

കൊളീജിയം ശിപാർശ ചെയ്തത് പുനഃപരിശോധിക്കണമെന്ന് അഭിഭാഷകരായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ന്യൂനപക്ഷങ്ങൾക്കെതിരെ പരാമർശം നടത്തുകയും ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിൽ ക്രൈസ്തവ വിരുദ്ധ ലേഖനം എഴുതുകയും ചെയ്തെന്ന ആരോപണം നേരിടുന്ന വ്യക്തിയാണ് വിക്ടോറിയ ഗൗരി.

ഭരണഘടനാ മൂല്യം ഉയർത്തിപ്പിടിക്കാത്ത ഇത്തരം ആളുകളെ ശിപാർശ ചെയ്ത നടപടി പിൻവലിക്കണമെന്നായിരുന്നു ഹരജിയുടെ ഉള്ളടക്കം. മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകരായ അന്ന മാത്യുസ്, സുധാ രാംലിംഗം, ഡി. നാഗശില എന്നിവരാണ് ഹർജിക്കാർ. ന്യൂനപക്ഷ മതവിഭാഗങ്ങൾക്കെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തുകയും ലേഖനം എഴുതുകയും ചെയ്ത വ്യക്തിയെ ജഡ്ജിയാക്കുന്നതിലെ സാംഗത്യമാണ് അഭിഭാഷകർ സമർപ്പിച്ച ഹർജിയിൽ ചോദ്യം ചെയ്തിരിക്കുന്നത്.

TAGS :

Next Story