ഞാന്‍ വലിയൊരു ഗൂഢാലോചനയുടെ ഇര; ഇ.ഡി അറസ്റ്റില്‍ ടിഎംസി മന്ത്രി ജ്യോതിപ്രിയ മല്ലിക്
കൊൽക്കത്തയിലെ സാൾട്ട് ലേക്കിലെ വസതിയിൽ റെയ്ഡ് നടത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്

ജ്യോതിപ്രിയ മല്ലിക്
കൊല്‍ക്കൊത്ത: കോടിക്കണക്കിന് രൂപയുടെ റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ജ്യോതിപ്രിയ മല്ലിക്കിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്‍റെ കൊൽക്കത്തയിലെ സാൾട്ട് ലേക്കിലെ വസതിയിൽ റെയ്ഡ് നടത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്.
താന്‍ വലിയൊരു ഗൂഢാലോചനയുടെ ഇരയാണെന്നാണ് മല്ലിക് തന്‍റെ അറസ്റ്റിനോട് പ്രതികരിച്ചത്. സർക്കാരിനെതിരെ സംസാരിക്കുന്നവർക്കെതിരെ അസത്യം പ്രചരിപ്പിക്കാനും പകപോക്കാനും വേണ്ടിയുള്ള കേന്ദ്രസർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ മുഖ്യമന്ത്രി മമത ബാനർജി നേരത്തെ ആഞ്ഞടിച്ചിരുന്നു.മല്ലിക്കിന് എന്തെങ്കിലും സംഭവിച്ചാൽ ബി.ജെ.പിക്കും ഇ.ഡിക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
നിരവധി തൃണമൂൽ കോൺഗ്രസ് നേതാക്കൾ അഴിമതിയാരോപണങ്ങൾ നേരിടുന്നുണ്ട്. ഇത് ബംഗാള്‍ സർക്കാരിനെ അപകീർത്തിയുണ്ടാക്കുന്നുണ്ട്. ഈ വർഷം ആദ്യം, മുൻ പശ്ചിമ ബംഗാൾ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജിയും സഹായി അർപിത മുഖർജിയും അധ്യാപക നിയമനത്തിലെ അഴിമതി ആരോപണത്തിൽ അറസ്റ്റിലായിരുന്നു.റേഷൻ കുംഭകോണക്കേസിൽ ഒക്ടോബർ 14ന് കൊൽക്കത്തയുടെ കിഴക്കൻ പ്രാന്തപ്രദേശത്തുള്ള കൈഖലിയിലെ വീട്ടിൽ നിന്നാണ് ഇ.ഡി വ്യവസായി ബാകിബുർ റഹ്മാനെ അറസ്റ്റ് ചെയ്തത്. ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, റഹ്മാന് മല്ലിക്കുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നു.റഹ്മാൻ അരിയും ഗോതമ്പും കുറഞ്ഞ അളവിൽ വിതരണക്കാർക്ക് വിതരണം ചെയ്യാറുണ്ടായിരുന്നു. ബാക്കി തുക പിന്നീട് ഓപ്പൺ മാർക്കറ്റിൽ വിറ്റു.
നാദിയ, നോർത്ത് 24 പർഗാനാസ് ജില്ലകളിലെ റഹമാന്റെ ഒരു ഡസനോളം സ്ഥലങ്ങളിൽ മൂന്ന് ദിവസമായി ഇ.ഡി തിരച്ചിൽ നടത്തിയിരുന്നു. റഹമാന്‍റെ ഉടമസ്ഥതയിലുള്ള അരി, മാവ് മില്ലുകൾ, ത്രീ സ്റ്റാർ ഹോട്ടൽ, ബാർ എന്നിവ ഇതില്‍ ഉൾപ്പെട്ടതായി ഇ.ഡി ഉദ്യോഗസ്ഥർ പറഞ്ഞു.
Adjust Story Font
16

