Quantcast

ടെസ്‌ലയുടെ ഫാക്ടറി ഇന്ത്യയിൽ നിർമിക്കുന്നത് യുഎസിനോട് ചെയ്യുന്ന അനീതിയെന്ന് ട്രംപ്

മസ്കിന് ഇന്ത്യയിൽ ഒരു കാർ വിൽക്കുന്നത് അസാധ്യമാണെന്നും ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തീരുവ ഈടാക്കുന്നത് ഇന്ത്യയാണെന്നും ട്രംപ്

MediaOne Logo

Web Desk

  • Updated:

    2025-02-20 08:22:30.0

Published:

20 Feb 2025 1:28 PM IST

ടെസ്‌ലയുടെ ഫാക്ടറി ഇന്ത്യയിൽ നിർമിക്കുന്നത് യുഎസിനോട് ചെയ്യുന്ന അനീതിയെന്ന് ട്രംപ്
X

ന്യൂ ഡൽഹി : ഇന്ത്യയുടെ ഇറക്കുമതി തീരുവ മറികടക്കാൻ ഇന്ത്യയിൽ മസ്‌ക് ഫാക്ടറി നിർമിക്കുന്നത് യുഎസ്നോട് ചെയ്യുന്ന അനീതിയാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ച സംപ്രേഷണം ചെയ്ത ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്.

മസ്കിന് ഇന്ത്യയിൽ ഒരു കാർ വിൽക്കുന്നത് അസാധ്യമാണെന്നും ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തീരുവ ഈടാക്കുന്നത് ഇന്ത്യയാണെന്നുമാണ് ട്രംപ് പറഞ്ഞത്. ഏകദേശം 100 ശതമാന തീരുവയാണ് ഇലക്ട്രിക് വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്നും ട്രംപ് വിമർശിച്ചു. മസ്‌കും ട്രംപിന്റെ വാദത്തെ ശരിവെച്ചു.

യുഎസ് സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇലോണ്‍മസ്കുമായി പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ടെസ്‌ല ഇന്ത്യയിലേക്ക് എത്തുന്നുവെന്ന വാർത്തകൾ പരന്നതും ജോലി പരസ്യങ്ങൾ പോസ്റ്റ് ചെയ്തും.മുംബൈയിലും ഡൽഹിയിലുമായി 13 തസ്തികകളിലേക്കാണ് ടെസ്‌ല ഉദ്യോഗാർത്ഥികളെ തേടുന്നത്. സർവീസ് ടെക്‌നീഷ്യൻമാർ, കസ്റ്റമർ എൻഗേജ്‌മെന്റ് മാനേജർമാർ, ഡെലിവറി ഓപ്പറേഷൻസ് സ്‌പെഷ്യലിസ്റ്റുകൾ തുടങ്ങിയ തസ്തികകളിലാണ് ഉദ്യോഗാർത്ഥികളെ ടെസ്‍ല അന്വേഷിക്കുന്നത്.

ടെസ്‌ല ഇന്ത്യയിലേക്ക് എത്തുന്നുവെന്നതിനെ കുറിച്ച് വളരെക്കാലമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഉയർന്ന ഇറക്കുമതി തീരുവ കാരണം അത് നീണ്ടു​പോവുകയായിരുന്നു. 40,000 ഡോളറിൽ കൂടുതൽ വിലയുള്ള ആഡംബര ഇലക്ട്രിക് വാഹനങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 110% ൽ നിന്ന് 70% ആയി കുറച്ചതുൾപ്പെടെയുള്ള സമീപകാല സർക്കാർ നയ മാറ്റങ്ങളാണ് ടെസ്‍ലക്ക് ഇന്ത്യൻ വിപണിയിലേക്കെത്താൻ അനുകൂല സാഹചര്യമൊരുക്കുന്നതെന്നാണ് റിപ്പോർട്ട്.

Next Story