പൈലറ്റും ഗെഹലോട്ടും ഒന്നിച്ച് നില്‍ക്കും; രാജസ്ഥാൻ കോൺഗ്രസിൽ സമവായം
ഇരുനേതാക്കളും ഒന്നിച്ച് നിന്ന് തന്നെ ബിജെപിയെ തോൽപ്പിച്ച് രാജസ്ഥാനിൽ വീണ്ടും അധികാരത്തിൽ വരുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു
രാജസ്ഥാൻ കോൺഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ദേശീയ നേതൃത്വം നടത്തിയ ശ്രമം ഫലം കാണുന്നു. അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് പ്രഖ്യാപിച്ചു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ചക്ക് ശേഷംഇരുവര്‍ക്കുമൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ കെ.സി.വേണുഗോപാലാണ് പ്രഖ്യാപനം നടത്തിയത്.
സച്ചിൻ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഒന്നിച്ചു നീങ്ങുമെന്നും പ്രശ്‌നങ്ങൾക്ക് പരിഹാരമായതായി കെ.സി വേണുഗോപാൽ പറഞ്ഞു. ഇരുനേതാക്കളും ഒന്നിച്ച് നിന്ന് തന്നെ ബിജെപിയെ തോൽപ്പിച്ച് രാജസ്ഥാനിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരുമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. നേതാക്കള്‍ക്കിടയിലെ തര്‍ക്കം പരിഹരിക്കാന്‍ ഖാര്‍ഗെയുടെ വസതിയിലാണ് ചര്‍ച്ച നടത്തിയത്. രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ച നാലു മണിക്കൂറിലേറെ നീണ്ടു.
മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിടുമെന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഗെഹ് ലോട്ടിനെതിരെ പൈലറ്റ് യാത്ര നടത്തിയതോടെയാണ് പ്രശ്നം കൂടുതല്‍ വഷളായത്.
എന്നാൽ, എന്ത് ഉപാധിയാണ് നേതൃത്വത്തിന് മുന്നില്‍ സച്ചിന്‍ വച്ചതെന്ന് വ്യക്തമല്ല, നേരത്തെ പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനുപുറമെ 75 സീറ്റുകളിൽ താൻ പറയുന്ന സ്ഥാനാർഥികൾക്ക് ടിക്കറ്റ് നൽകണമെന്ന ഉപാധി വയ്ക്കുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചന നല്‍കിയിരുന്നു.
Adjust Story Font
16