സെയ്ഫ് അലി ഖാൻ സുഖം പ്രാപിക്കുന്നു; പ്രതിയിലേക്ക് എത്തിയത് ഗൂഗിൾ പേ ഇടപാട്
മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് സെയ്ഫ് ചികിത്സയില്‍ കഴിയുന്നത്. അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം ആശുപത്രി വിട്ടേക്കും.

മുംബൈ: ബാന്ദ്രയിലെ വസതിയില്‍ വെച്ചുണ്ടായ അക്രമണത്തില്‍ പരിക്കേറ്റ ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്‍ സുഖം പ്രാപിക്കുന്നതായി സഹോദരി സോഹ അലി ഖാന്‍. അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കുന്നതായും ഗുരുതരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകാത്തതില്‍ സന്തോഷമുണ്ടെന്നും സോഹ പ്രതികരിച്ചു.
മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് സെയ്ഫ് ചികിത്സയില്‍ കഴിയുന്നത്. അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം ആശുപത്രി വിട്ടേക്കും.
അതേസമയം അക്രമിയെ പിടികൂടുന്നതിനായി 300 ഉദ്യോഗസ്ഥരെയാണ് മുംബൈ പൊലീസ് നിയോഗിച്ചിരുന്നതെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 72 മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് ബംഗ്ലാദേശ് പൗരനായ മുഹമ്മദ് ഷരീഫുൾ ഇസ്ലാം പിടിയിലാകുന്നത്. 600 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ അക്രമിയെ പിടികൂടുന്നതിനായി പൊലീസ് പരിശോധിച്ചു.
സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതിയുടെ നീക്കങ്ങള്‍ പൊലീസ് മനസിലാക്കിയിരുന്നു. ഒടുവില്‍ ഒരു യുപിഐ ഇടപാടാണ് അക്രമിയെ വലയിലാക്കിയത്. പൊറോട്ടയും വെള്ളവും വാങ്ങാനായാണ് അക്രമി ഗൂഗിള്‍പേ ഇടപാട് നടത്തിയത്. ഫോണ്‍മ്പര്‍ ലഭ്യമായതോടെ അക്രമിയെ പൊലീസിന് അനായാസം പിന്‍തുടരാന്‍ കഴിഞ്ഞു. പിന്നാലെയാണ് ഇയാൾ താനെയില്‍നിന്ന് പിടിയിലാകുന്നത്. ഇതിനിടെ ഫോണ്‍ കവര്‍ മാറ്റാനും ഇയാള്‍ ഗൂഗിള്‍ പേ ഉപയോഗിച്ചിരുന്നു.
മുംബൈ ബാന്ദ്രയിലുള്ള വീട്ടിൽ വെച്ചാണ് മോഷണശ്രമത്തിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റത്. വ്യാഴാഴ്ച പുലർച്ചെ 2.30 ന് സൈഫ് അലി ഖാനും കുടുംബവും വീട്ടിൽ ഉറങ്ങുമ്പോഴായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്നവർ ഉണർന്നതിനെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
Adjust Story Font
16

