Quantcast

സൈനികനെ മർദ്ദിച്ചു: ഉത്തർപ്രദേശിലെ ടോൾ പ്ലാസക്ക് 20 ലക്ഷം പിഴയിട്ട് ഹൈവേ അതോറിറ്റി

ടോൾ പ്ലാസ ബിഡുകളിൽ പങ്കെടുക്കുന്നതിൽ നിന്നും സ്ഥാപനത്തെ വിലക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും എൻ‌എച്ച്‌എ‌ഐ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    19 Aug 2025 10:40 AM IST

സൈനികനെ മർദ്ദിച്ചു: ഉത്തർപ്രദേശിലെ ടോൾ പ്ലാസക്ക് 20 ലക്ഷം പിഴയിട്ട് ഹൈവേ അതോറിറ്റി
X

ന്യൂഡൽഹി: മീററ്റിലെ ഭൂനി ടോൾ പ്ലാസയിലെ ടോൾ പിരിവ് ഏജൻസിക്ക് സർക്കാർ ഉടമസ്ഥതയിലുള്ള എൻ‌എച്ച്‌എ‌ഐ 20 ലക്ഷം രൂപ പിഴ ചുമത്തി. ടോൾ ജീവനക്കാർ ഒരു സൈനികനെ മർദ്ദിച്ച സംഭവത്തിലാണ് നടപടി. മാത്രമല്ല ടോൾ പ്ലാസ ബിഡുകളിൽ പങ്കെടുക്കുന്നതിൽ നിന്നും സ്ഥാപനത്തെ വിലക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും എൻ‌എച്ച്‌എ‌ഐ അറിയിച്ചു.

'2025 ഓഗസ്റ്റ് 17 ന് NH-709A യിലെ മീററ്റ്-കർണാൽ സെക്ഷനിലെ ഭൂനി ടോൾ പ്ലാസയിൽ ഉണ്ടായിരുന്ന ടോൾ ജീവനക്കാർ സൈനിക ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയ സംഭവത്തിൽ കർശന നടപടി സ്വീകരിക്കുന്നു.' എൻ‌എച്ച്‌എ‌ഐയുടെ പ്രസ്താവനയിൽ പറയുന്നു. ഗോട്ക ഗ്രാമത്തിൽ നിന്നുള്ള കപിൽ എന്ന സൈനികൻ അവധി കഴിഞ്ഞ് ഡ്യൂട്ടിയിൽ തിരിച്ചെത്തുമ്പോഴായിരുന്നു സംഭവം.

'സാഹചര്യം കൈകാര്യം ചെയ്യുന്നതിലും ജീവനക്കാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിലും ഏജൻസി പരാജയപ്പെട്ടതുമൂലം കരാറിന്റെ ഗുരുതരമായ ലംഘനം കണക്കിലെടുത്ത് ടോൾ പിരിവ് ഏജൻസിയായ മെസ്സേഴ്സ് ധരം സിങ്ങിന് NHAI 20 ലക്ഷം രൂപ പിഴ ചുമത്തുന്ന.' പ്രസ്താവനയിൽ പറയുന്നു. ഈ വിഷയത്തിൽ ലോക്കൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ടോൾ പ്ലാസ ജീവനക്കാരുടെ ഇത്തരം പെരുമാറ്റത്തെ ശക്തമായി അപലപിക്കുന്നതായും ദേശീയപാതകളിൽ സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്ര ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും എൻഎച്ച്എഐ അറിയിച്ചു.

Next Story