Quantcast

മുംബൈ ലഹരിക്കേസ്: സമീർ വാങ്കഡെയ്ക്ക് എതിരെ ഉയർന്ന ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം

വകുപ്പുതല അന്വേഷണത്തിനും എൻ.സി.ബി ഡയറക്ടർ ജനറൽ സത്യ നാരായൺ പ്രധാൻ ഉത്തരവിട്ടു. കേസിലെ സാക്ഷി പ്രഭാകർ സെയിൽ എൻ.സി.ബി ഓഫീസിലെത്തി മൊഴി നൽകി.

MediaOne Logo

Web Desk

  • Published:

    25 Oct 2021 8:21 AM GMT

മുംബൈ ലഹരിക്കേസ്: സമീർ വാങ്കഡെയ്ക്ക് എതിരെ ഉയർന്ന ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം
X

മുംബൈ ലഹരി കേസിൽ എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്ക് എതിരെ ഉയർന്ന ആരോപണങ്ങൾ വിജിലൻസ് അന്വേഷിക്കും. വകുപ്പുതല അന്വേഷണത്തിനും എൻ.സി.ബി ഡയറക്ടർ ജനറൽ സത്യ നാരായൺ പ്രധാൻ ഉത്തരവിട്ടു. കേസിലെ സാക്ഷി പ്രഭാകർ സെയിൽ എൻ.സി.ബി ഓഫീസിലെത്തി മൊഴി നൽകി.

മുംബൈ ലഹരി കേസ് അന്വേഷിക്കുന്ന എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്കെതിരെ കേസിലെ സാഷി പ്രഭാകർ സെയ്ൽ ഉയർത്തിയ ആരോപണങ്ങളിലാണ് വിജിലൻസ് അന്വേഷണം. കേസ് അന്വേഷണത്തിൽ ഉണ്ടാകുന്ന ഏത് പരാതിയും അന്വേഷിക്കുമെന്നും എൻ.സി.ബി ഡയറക്ടർ ജനറൽ അറിയിച്ചു. ആരോപണങ്ങൾക്കിടെയാണ് കേസിലെ സാക്ഷി പ്രഭാകർ സെയ്ൽ മുംബൈ എൻ.സി.ബി കമ്മീഷണര്‍ ഓഫീസിലെത്തി മൊഴി നൽകിയത്.

തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നതായി സമീർ വാങ്കഡെ ആവർത്തിച്ചു. പ്രഭാകർ സെയ്ലിന്റെ വെളിപ്പെടുത്തൽ കേസ് അന്വേഷണം വഴി തെറ്റിക്കാനെന്നും ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നതായും സമീർ വാങ്കഡെ പറഞ്ഞു. കേസ് അന്വേഷണം സംബന്ധിച്ച് എൻ.സി.ബിയും സമീർ വാങ്കഡെയും സെഷൻസ് കോടതിയിൽ സത്യവാങ്മൂലം നൽകി.

ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ പ്രതിയായ മുംബൈ ലഹരിക്കേസിലെ സാക്ഷിമൊഴിയാണ് എൻ.സി.ബിയെ പ്രതിരോധത്തിലാക്കിയത്. ആര്യൻ ഖാനൊപ്പം ക്രൂയിസ് കപ്പലിൽ നിന്നും സെൽഫിയെടുത്ത കിരണ്‍ ഗോസായി ഷാരൂഖ് ഖാനോട് 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് കേസിലെ സാക്ഷിയായ പ്രഭാകർ സെയിൽ കോടതിയിൽ സത്യവാങ്മൂലം നൽകിയത്. 25 കോടിയിൽ 18 കോടി എൻ.സി.ബി സോണൽ ഡയറക്ടറായ സമീർ വാങ്കഡെക്ക് നൽകാമെന്ന് ഗോസാവി പറഞ്ഞത് കേട്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.

TAGS :

Next Story