'അപകടത്തിൽപെട്ടവർ കുംഭമേളക്ക് പോകാനിരുന്നവർ, പ്ലാറ്റ്‌ഫോം നമ്പർ മാറ്റിയത് അവസാന നിമിഷം'
റെയിൽവേയുടെ പരാജയമാണ് അപകട കാരണമെന്ന് പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി

ന്യൂഡല്‍ഹി: ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. കുംഭമേളയ്ക്കായി പ്രയാഗ് രാജിലേക്ക് പോകാനായി കൂട്ടത്തോടെ എത്തിയതാണ് തിക്കിനും തിരക്കിനും കാരണമായത്.
പ്ലാറ്റ്ഫോം നമ്പർ അവസാന നിമിഷം മാറ്റിയത് അപകട കാരണമായതായി യാത്രക്കാർ പറഞ്ഞു. റെയിൽവേയുടെ പരാജയമാണ് അപകട കാരണമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി വിമർശിച്ചു.
ഇന്നലെ രാത്രി 10 മണിയോടെയാണ് ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിൽ അസാധാരണ തിരക്കുണ്ടായത്. പ്രയാഗ് രാജിലേക്കുള്ള ട്രെയിൻ വരുന്ന 14,15 പ്ലാറ്റ്ഫോമുകളിലാണ് ആൾക്കൂട്ടം തിങ്ങിക്കൂടിയത്. പ്രയാഗ്‌രാജ് എക്‌സ്പ്രസിൽ പോകാനായി ആയിരങ്ങളാണ് രാത്രി സ്റ്റേഷനിലെത്തിയത്.
12, 13 പ്ലാറ്റ്ഫോമുകളിൽ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വർ രാജഥാനി എക്‌സ്പ്രസുകൾ വൈകിയതോടെ മൂന്നു പ്ലാറ്റ്‌ഫോമുകളിലും വലിയ ജനക്കൂട്ടം ഉണ്ടായി. 12ാം നമ്പർ പ്ലാറ്റ്ഫോമില്‍ വരേണ്ടിയിരുന്ന ട്രെയിൻ അവസാന നിമിഷമാണ് പ്ലാറ്റ്ഫോം മാറ്റിയത്. ഇതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് യാത്രക്കാർ പറയുന്നത്. ചില ട്രെയിനുകള്‍ ക്യാൻസൽ ആയതും തിരക്ക് വർധിപ്പിച്ചു. ഇതോടെ തിക്കും തിരക്കുമുണ്ടായി. പിന്നാലെ സ്ത്രീകളും കുട്ടികളും നിലത്ത് വീണു.
അനിയന്ത്രിതമായ തിരക്കാണ് അപകട കാരണമെന്നും അന്വേഷണം ആരംഭിച്ചതായും റയിൽവേ അറിയിച്ചു. മരിച്ചവരിൽ ബിഹാറിൽ നിന്നുള്ള എട്ട് പേരും ഹരിയാനയിൽ നിന്ന് രണ്ട് പേരും ഉൾപ്പെടുന്നു. പൂർണ്ണവിവരങ്ങൾ സർക്കാർ പുറത്ത് വിട്ടിട്ടില്ല. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടര ലക്ഷവും ചെറിയ പരിക്കുള്ളവർക്ക് ഒരു ലക്ഷം വീതവും റയിൽവേ ധനസഹായം നൽകും.
ആദ്യഘട്ടത്തിൽ അപകടം മറച്ചുവെക്കാൻ റെയിൽവേ ശ്രമിച്ചിരുന്നു. റെയിൽവേയുടെയും സർക്കാരിന്റെയും പരാജയമാണ് അപകടകാരണമെന്നും അശ്രദ്ധ കാരണം ഇനി ആർക്കും ജീവൻ നഷ്ടമാകരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Adjust Story Font
16

