മരണത്തിന് മുമ്പ് 51 കിലോമീറ്റർ നഗ്നനനായി നടന്നതെന്തിന്?; യുപിഎസ്‌സി ഉദ്യോഗാർഥിയുടെ ദുരൂഹമരണത്തിൽ പൊലീസിനോട് ചോദ്യങ്ങളുമായി ഗുജറാത്ത് ഹൈക്കോടതി
വാഹനമിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ യുപിഎസ്‌സി പരീക്ഷാർഥിയുടെ ദുരൂഹമരണത്തിൽ പൊലീസിന്റെ വാദങ്ങളെ ചോദ്യം ചെയ്ത് ഗുജറാത്ത് ഹൈക്കോടതി

വഡോദര: വാഹനമിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ യുപിഎസ്‌സി പരീക്ഷാർഥിയുടെ ദുരൂഹമരണത്തിൽ പൊലീസിന്റെ വാദങ്ങളെ ചോദ്യം ചെയ്ത് ഗുജറാത്ത് ഹൈക്കോടതി. 23 വയസുള്ള ഒരു യുവാവിന് 11 മണിക്കൂറും 29 മിനിറ്റും കൊണ്ട് 51 കിലോമീറ്റർ ഒറ്റയ്ക്ക് നടക്കാൻ കഴിയുമോ എന്ന് കേസ് പരിഗണിക്കവെ കോടതി ചോദിച്ചു.
കഴിഞ്ഞ മാർച്ച് രണ്ടിനാണ് യുപിഎസ്‌സി ഉദ്യോഗാർഥിയായ രാജ്കുമാർ ജാട്ടിനെ കാണാതാകുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ മാർച്ച് ഒമ്പതിന് രാജ്‌കോട്ട്- അഹമ്മദാബാദ് ഹൈവേയിലെ തർഗാഡിയ ഓവർബ്രിഡ്ജിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബസ് ഇടിച്ചാണ് മരണം സംഭവിച്ചതെന്ന നിഗമനത്തിൽ അശ്രദ്ധമായ ഡ്രൈവിങ്ങിന് കേസെടുത്ത് പൊലീസ് അന്വേഷണം അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നു.
എന്നാൽ, കാണാതാവുന്നതിന് മുമ്പ് രാജ്കുമാർ വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതായും 51 കിലോമീറ്ററോളം വിവസ്ത്രനായി നടന്നതായും പുതിയ സിസിടിവി ദൃശ്യങ്ങൾ ഉദ്ധരിച്ച് പോലീസ് വാദിച്ചു. പൊലീസിന്റെ ഈ വാദത്തിലാണ് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചത്. യുവാവ് ഏതെങ്കിലും തരത്തിലുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന് തെളിയിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, മകന്റേത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് രാജ്കുമാറിന്റെ പിതാവ് രത്തൻലാൽ ജാട്ട് രംഗത്തെത്തി. പ്രതികളെന്ന് സംശയിക്കുന്നവരെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നും കേസ് സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Adjust Story Font
16

