വോട്ട് ചെയ്യാൻ വേതനത്തോടെയുള്ള അവധി നൽകണം; ആവശ്യവുമായി ഡി.കെ.ശിവകുമാർ
'മഹാസഖ്യം അധികാരത്തിൽ വന്നാൽ കോൺഗ്രസ് കർണാടകയിൽ നടപ്പാക്കിയ ക്ഷേമപ്രവർത്തനങ്ങൾ ബിഹാറിലും ഉണ്ടാവും'

ബംഗളുരു: ബിഹാറിൽ നിന്നുള്ള ജിവനക്കാർക്ക് വോട്ടു ചെയ്യാൻ മൂന്നു ദിവസത്തെ വേതനത്തോടെയുള്ള അവധി അനുവദിക്കണമെന്ന് കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ.ശിവകുമാർ. ബിഹാറിൽ നിന്നുള്ള നിരവധി പേരാണ് കർണാടകയുടെ വിവിധ പ്രദേശങ്ങളിൽ തൊഴിലെടുക്കുന്നത് അവർക്ക് ജനാധിപത്യ അവകാശം വിനിയോഗിക്കാനുള്ള അവസരം ഒരുക്കി നൽകണമെന്നാണ് ഡി.കെ.ശിവകുമാർ സ്ഥാപന ഉടമകളോട് ആവശ്യപ്പെട്ടിട്ടുള്ളത്.
തിങ്കളാഴ്ചയാണ് ഡി.കെ.ശിവകുമാർ അവധി ആവശ്യം ഉന്നയിച്ച് സ്ഥാപന ഉടമകൾക്ക് തുറന്ന കത്തെഴുതിയത്.നവംബർ ആറ്,പതിനൊന്ന് തിയതികളിൽ രണ്ട് ഘട്ടങ്ങളായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഞായറാഴ്ച, നഗരത്തിലെ ബിഹാർ അസോസിയേഷന്റെ ഒരു യോഗത്തിൽ സംസാരിക്കവെ, ബെംഗളൂരുവിൽ താമസിക്കുന്ന ബീഹാറിൽ നിന്നുള്ളവരോട് മഹാഗത്ബന്ധന് വോട്ട് ചെയ്യാൻ ശിവകുമാർ അഭ്യർത്ഥിച്ചിരുന്നു.
'നിങ്ങൾ എല്ലാവരും പറയുന്നു ഞാൻ ഒരു വലിയ പദവി അർഹിക്കുന്നുവെന്ന്. എന്നാൽ, അത് എനിക്ക് പ്രധാനമല്ല. നിങ്ങളെല്ലാവരും ബിഹാറിലെ മഹാഗത്ബന്ധന് വോട്ട് ചെയ്താൽ ഞാൻ കൂടുതൽ സന്തോഷിക്കും. നിതീഷ് കുമാർ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ് ' എന്നും ഡി.കെശിവകുമാർ യോഗത്തിൽ വെച്ച് പറഞ്ഞിരുന്നു. ബിഹാറികൾ കഠിനാധ്വാനികളാണെന്നും ബിഹാറിൽ മഹാസഖ്യം അധികാരത്തിൽ വന്നാൽ കോൺഗ്രസ് കർണാടകയിൽ നടപ്പാക്കിയ ക്ഷേമപ്രവർത്തനങ്ങൾ ബിഹാറിലും ഉണ്ടാവുമെന്ന് ശിവകുമാർ പറഞ്ഞിരുന്നു.
Adjust Story Font
16

