കള്ളപ്പണം വെളുപ്പിക്കൽ കേസ്; യെസ് ബാങ്ക് സഹസ്ഥാപകൻ റാണാ കപൂറിന് ജാമ്യം
2020 മാർച്ചിലാണ് റാണാ കപൂർ അറസ്റ്റിലായത്
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യെസ് ബാങ്ക് സഹസ്ഥാപകൻ റാണാ കപൂറിന് ജാമ്യം. ഡൽഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. നിലവിൽ ജയിലിൽ കഴിയുന്ന റാണാ കപൂർ തന്റെ ആരോഗ്യനില ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം തേടിയിരുന്നു. എന്നാൽ കോടതി അത് തള്ളുകയായിരുന്നു.
കേസിൽ കപൂറിനും അവന്താ ഗ്രൂപ്പ് പ്രൊമോട്ടർ ഗൗതം ഥാപ്പറിനും എതിരെ സെപ്തംബറിൽ ഇ.ഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. തനിക്കും കുടുംബാംഗങ്ങൾക്കും സാമ്പത്തിക നേട്ടമുണ്ടാക്കാൻ റാണാ കപൂർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന കാര്യത്തിൽ സംശയമില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു.
2020 മാർച്ചിലാണ് റാണാ കപൂർ അറസ്റ്റിലായത്. സംശയാസ്പദമായ ഇടപാടുകളിലൂടെ റാണാ കപൂറും ദിവാൻ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് (ഡിഎച്ച്എഫ്എൽ) പ്രൊമോട്ടർമാരായ കപിലും ധീരജ് വധ്വാനും 5,050 കോടി രൂപ തട്ടിയെടുത്തെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.
കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് വൻതുക വായ്പ അനുവദിക്കുകയും പകരം പണം സ്വീകരിക്കുകയും ചെയ്തുവെന്നാണ് റാണാ കപൂറിനെതിരായ കേസ്.
Adjust Story Font
16