ചെറിയൊരു കൈയ്യബദ്ധം, പ്രവർത്തനരഹിതമായ അക്കൗണ്ടിലേക്ക് കർണാടക ബാങ്ക് അയച്ച തുക കേട്ടാൽ ഞെട്ടും !
സംഭവം റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽപ്പെട്ടത് രണ്ട് വർഷത്തിന് ശേഷം

ബംഗളുരു: കർണാടകയിലെ പ്രമുഖ ബാങ്കായ കർണാടക ബാങ്കിന് സംഭവിച്ച കൈബദ്ധം അറിഞ്ഞാൽ ആരും മൂക്കത്ത് വിരൽ വെയ്ക്കും. പ്രവർത്തന രഹിതമായ അക്കൗണ്ടിലേക്ക് ഉദ്യോഗസ്ഥർ ഒരു ലക്ഷം കോടി രൂപ അയച്ചെന്നാണ് റിപ്പോർട്ട്. സംഭവം നടന്ന് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ക്രമക്കേട് റിസർവ് ബാങ്ക് അധികൃതരുടെ ശ്രദ്ധയിൽപെട്ടത്.
2023 ആഗസ്റ്റ് ഒമ്പതിന് വൈകീട്ട് 5.17നാണ് ആരെയും ഞെട്ടിക്കുന്ന ഇടപാട് നടന്നത്. അബദ്ധം സംഭവിച്ചെന്ന് തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥർ അതേദിവസം വൈകീട്ട് 8.09 ഓടെ അക്കൗണ്ടിൽ നിക്ഷേപിച്ച പണം തിരിച്ചെടുത്തു. ഇത്രയും വലിയ തുകയുടെ ഇടപാട് നടന്നിട്ടും ആറ് മാസങ്ങൾക്ക് ശേഷം മാത്രമാണ് റിസ്‌ക് മാനേജ്‌മെന്റ് കമ്മിറ്റിയെ ഉദ്യോഗസ്ഥർ അറിയിച്ചത്. തുടർന്ന്, റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലും നിർജീവമായ അക്കൗണ്ടിലേക്ക് പണം അയച്ചത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. കൈയ്യബദ്ധം എന്നാണ് അധികൃതർ റിസർവ് ബാങ്കിന് നൽകിയ മറുപടി. എന്നാൽ, സംഭവത്തിൽ അഞ്ചു പേരെ ബാങ്ക് പുറത്താക്കിയതായി രേഖകളിലുണ്ട്. സ്വകാര്യ ബാങ്കുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന സംഭവമാണ്് ഉണ്ടായത്.
രണ്ട് വർഷത്തിന് ശേഷം സംഭവം റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽപ്പെടാൻ കാരണം തുകയുടെ വലിപ്പമാണെന്നാണ് ബാങ്കിംങ് മേഖലയിലുള്ളവർ പറയുന്നത്. തുക നിക്ഷേപിച്ചത് പ്രവർത്തന രഹിതമായ അക്കൗണ്ടിലേക്കായതിനാൽ ബാങ്കിന് പണം നഷ്ടപ്പെട്ടിട്ടില്ല. അതേസമയം, അക്കൗണ്ട് ആക്ടിവ് ആയിരുന്നെങ്കിൽ ഭീമമായ സാമ്പത്തിക നഷ്ടമുണ്ടാകുമായിരുന്നെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.
Adjust Story Font
16

