Quantcast

'പ്രതിഭകളെ മുട്ടിനടക്കാന്‍ പറ്റുന്നില്ല'; ആശയക്കുഴപ്പത്തില്‍ സെലക്ടര്‍മാര്‍

ഈ വര്‍ഷം ഒക്ടോബറില്‍ നട‌ക്കുന്ന 20-20 ലോകകപ്പ് ടീമിന്‍റെ തിരഞ്ഞെടുപ്പിലും വരാന്‍ പോകുന്ന മത്സരങ്ങളിലെ പ്രകടനം ഒരു ഘടകമാകും

MediaOne Logo

  • Published:

    9 March 2021 11:17 AM IST

പ്രതിഭകളെ മുട്ടിനടക്കാന്‍ പറ്റുന്നില്ല; ആശയക്കുഴപ്പത്തില്‍ സെലക്ടര്‍മാര്‍
X

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര കൂടി അവസാനിച്ചതോടെ ഇന്ത്യ ടീമില്‍ പ്രതിഭകളുടെ ധാരാളിത്തം. മിക്ക കളിക്കാരും മികച്ച ഫോമിലുമാണ്. അതുകൊണ്ടുതന്നെ മാസം 12 ന് ഇംഗ്ലണ്ടിനെതിരേ ആരംഭിക്കുന്ന 20-20 പരമ്പരയിലേക്ക് ആരെ കൊള്ളും ആരെ തള്ളും എന്ന ആശയക്കുഴപ്പത്തിലാണ് സെലക്ഷന്‍ കമ്മിറ്റി. ഈ വര്‍ഷം ഒക്ടോബറില്‍ നട‌ക്കുന്ന 20-20 ലോകകപ്പ് ടീമിന്‍റെ തിരഞ്ഞെടുപ്പിലും വരാന്‍ പോകുന്ന മത്സരങ്ങളിലെ പ്രകടനം ഒരു ഘടകമാകും. നിലവിലെ അവസ്ഥയില്‍ ഒരു സ്ഥാനത്തേക്ക് തന്നെ കുറഞ്ഞത് രണ്ടു താരങ്ങളാണ് പരിഗണനയിലുള്ളത്. 20-20 ലോകകപ്പിന്‍റെ കൂടി പശ്ചാത്തലത്തില്‍ നിലവിലെ ടീമിന്‍റെ അവസ്ഥ പരിശോധിക്കാം.

ഓപ്പണിംഗില്‍ ആര് വാഴും?

രോഹിത്, ധവാന്‍, രാഹുല്‍ ഈ മൂന്നു പേരുകളാണ് ഓപ്പണിംഗ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. സെലക്ടര്‍മാര്‍ക്ക് ഏറ്റവും കഠിനം ഈ തീരുമാനമാകും. രോഹിത്തിനെയും ധവാനെയും ഓപ്പണര്‍മാരാക്കി രാഹുലിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി ടീമിലെടുക്കാം എന്നു വച്ചാല്‍ ഋഷഭ് പന്ത് നിലവിലെ സ്ഥിരസാന്നിധ്യമായതു കൊണ്ട് പന്തിനേയും തള്ളാന്‍ പറ്റാത്ത അവസ്ഥയാണ്.

സ്ഥാനമുറപ്പിച്ച് ഋഷഭ് പന്ത്

ടീമിലെ ജൂനിയറായി വന്ന് ഇടയ്ക്ക് മാത്രം മിന്നിക്കത്തിയിരുന്ന ഋഷഭ് പന്തിന്‍റെ പുതിയ വേര്‍ഷനാണ് നിലവില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ടെസ്റ്റ് പരമ്പരയില്‍ എട്ടന്‍മാര്‍ പലരും വീണ പിച്ചില്‍ പന്ത് ഏകദിന ശൈലിയില്‍ ബാറ്റ് വീശി. 45 ന് മുകളില്‍ ആവറേജുള്ള പന്ത് ടെസ്റ്റിലെ മികച്ച ആവറേജുള്ള വികറ്റ് കീപ്പര്‍മാരില്‍ നാലാം സ്ഥാനത്താണ്. അതുകൊണ്ടു തന്നെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാരില്‍ ആദ്യപരിഗണന കിട്ടുമെന്നാണ് കരുതുന്നത്. ടീമിലേക്കുള്ള വിളി കാത്തു നില്‍ക്കുന്ന സഞ്ജു സാംസണും ഇഷന്‍ കിഷനും ഒരു തിരിച്ചുവരവിന് ഇനിയും കാത്തിരിക്കേണ്ടിവരും.

സൂര്യനുദിക്കുമോ?

ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷം ടീമിലേക്കുള്ള വിളിയെത്തിയ സൂര്യകുമാര്‍ യാദവിന് പ്ലെയിംഗ് ഇലവനില്‍ ഇടം കിട്ടുമോ എന്നതാണ് മധ്യനിരയിലെ പ്രധാനപ്പെട്ട ചോദ്യം. വണ്‍ ഡൌണ്‍ ബാറ്റ്സ്മാന്‍ നായകന്‍ കോലി തന്നെയായിരിക്കും. എന്നതിനാല്‍ അവിടെ പ്രശ്നങ്ങളൊന്നുമില്ല. പ്രശ്നം മധ്യനിരയിലാണ്. സൂര്യകുമാര്‍ യാദവിന് അരങ്ങേറ്റ മത്സരം ലഭിക്കണമെങ്കില്‍ ശ്രേയസ് അയ്യറിനെയോ ഹര്‍ദിക്ക് പാണ്ഡ്യയെയോ പുറത്തിരുത്തേണ്ടി വരും. അഞ്ചു മത്സരങ്ങളുള്ള 20-20യില്‍ സൂര്യകുമാറിന് ഏതെങ്കിലും കളിയില്‍ ഇടം ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ബോളിംഗില്‍ കൂട്ടയിടി

ഇന്ത്യയുടെ ബോളിംഗ് വിഭാഗത്തിലും താരങ്ങളുടെ കൂട്ടയിടിയാണ്. ബൂമ്രയും ഇഷാന്തും സിറാജും ഭുവിയും നടരാജനും താക്കൂറും ചഹറും സൈനിയും തുടങ്ങി ഒരുപിടി താരങ്ങളാണ് ലോകകപ്പ് മോഹവുമായി ടീമിന്‍റെ അകത്തും പുറത്തുമായുള്ളത്. സ്പിന്‍ വിഭാഗത്തിലും ഇതാണ് അവസ്ഥ. ജഡേജ മുതല്‍ തുടങ്ങുന്നു ആ നിര അതില്‍ പലര്‍ക്കും ഇത് അവസാന ലോകകപ്പ് ആകാനും സാധ്യതയുണ്ട്. അതിനാല്‍ അടുത്തുതന്നെ ടീമിലേക്ക് മടങ്ങിയെത്തുകയെന്നത് പലരുടേയും ആവശ്യമാണ്.

എന്നിരുന്നാലും അടുത്തമാസം ആരംഭിക്കുന്ന ഐപിഎല്ലിലെ പ്രകടനം കൂടി കണക്കിലെടുത്താകും ഇന്ത്യയുടെ 20-20 ലോകകപ്പ് ടീമിന്‍റെ സെലക്ഷന്‍.

TAGS :

Next Story