'യൂത്ത് ലീഗ് പറഞ്ഞതിനേക്കാള്‍ 30 ലക്ഷം രൂപ അധികം അക്കൗണ്ടിൽ വന്നിട്ടുണ്ട്' കത്‍വ ഫണ്ട് തട്ടിപ്പില്‍ ഐ.എന്‍.എല്‍
കത്‍വ ഉന്നാവോ ഇരകള്‍ക്കായി തുടങ്ങിയ അക്കൌണ്ടില്‍ 39,33,697 രൂപയാണ് വന്നതെന്നായിരുന്നു യൂത്ത് ലീഗിന്‍റെ അവകാശവാദം

കത്വ - ഉന്നാവോ ഫണ്ടിനായുള്ള അക്കൌണ്ടില്‍ യൂത്ത് ലീഗ് പറഞ്ഞതിനേക്കാള്‍ 30 ലക്ഷം രൂപ അധികം വന്നിരുന്നതായി ഐ.എന്‍.എല്‍. യൂത്ത് ലീഗ് പിരിച്ച പണത്തില്‍ മുഴുവന്‍ അക്കൌണ്ടില്‍ നിക്ഷേപിക്കാതെ വകമാറ്റി ചെലവഴിച്ചതായും ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം എന്‍ കെ അബ്ദുള്‍ അസീസ് ആരോപിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൌണ്ടിലെ വിവരങ്ങളും ഐഎൻഎല്‍ നേതാക്കള്‍ പുറത്തു വിട്ടു.
കത്‍വ ഉന്നാവോ ഇരകള്‍ക്കായി തുടങ്ങിയ അക്കൌണ്ടില്‍ 39,33,697 രൂപയാണ് വന്നതെന്നായിരുന്നു യൂത്ത് ലീഗിന്‍റെ അവകാശവാദം. എന്നാല്‍ അക്കൌണ്ടിലേക്ക് 69,51,115 രൂപ വന്നതായാണ് ഐഎന്‍എല്‍ നേതാക്കള്‍ പറയുന്നത്. ഈ തുക ചെലവഴിച്ചതിന്‍റെ കണക്ക് ലഭ്യമല്ല.
യൂത്ത് ലീഗ് രണ്ടു കോടി രൂപയോളം സംഘനടക്കുള്ളില്‍ നിന്നും പിരിച്ചിട്ടുണ്ട്. ഇതിനു പുറമേ കെഎംസിസി പോലുള്ള സംഘടനകളും പണം നല്കി. ഇതൊന്നും അക്കൌണ്ടില്‍ വന്നിട്ടില്ലെന്നാണ് ആരോപണം. രോഹിത് വെമുലയുടെ അമ്മക്ക് ഈ ഫണ്ടില്‍ നിന്നാണ് പണം നല്‍കിയത്. മൂന്ന് തവണയായി 15 ലക്ഷം രൂപ നല്‍കി. കത്വ കുടുംബത്തിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് മുബീന്‍ഫാറൂഖിക്ക് 6.35 ലക്ഷം രൂപയാണ് നല്‍കിയത്. സികെ സുബൈര്‍ സ്വന്തം ആവശ്യത്തിനായി മൂന്നരലക്ഷം പിന്‍വലിച്ചു. സികെ സുബൈറിനെ ബലിയാടാക്കി മറ്റു ഭാരവാഹികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമായാണ് അദ്ദേഹത്തിന്‍റെ രാജി. ബാങ്ക് സ്റ്റേറ്റ്മെന്‍റ് കൈയിലുണ്ടെങ്കിലും സ്വകാര്യത മാനിച്ചാണ് പുറത്ത് വിടാത്തതെന്നും ഐഎന്‍എല്‍ നേതൃത്വം വ്യക്തമാക്കി.
Adjust Story Font
16

