Quantcast

നിസാമിയെ തൂക്കിലേറ്റിയതില്‍ പ്രതിഷേധം; തുര്‍ക്കി അംബാസഡറെ തിരിച്ചു വിളിച്ചു

MediaOne Logo

admin

  • Published:

    15 May 2016 10:43 AM IST

നിസാമിയെ തൂക്കിലേറ്റിയതില്‍ പ്രതിഷേധം;  തുര്‍ക്കി അംബാസഡറെ തിരിച്ചു വിളിച്ചു
X

നിസാമിയെ തൂക്കിലേറ്റിയതില്‍ പ്രതിഷേധം; തുര്‍ക്കി അംബാസഡറെ തിരിച്ചു വിളിച്ചു

ജമാഅത്തെ ഇസ്‌ലാമിനേതാവ് മുതീഉര്‍റഹ്മാന്‍ നിസാമിയെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശില്‍ നിന്നും തുര്‍ക്കി തങ്ങളുടെ അംബാസഡറെ തിരിച്ചു വിളിച്ചു. ധാക്കയിലെ തുര്‍ക്കി അംബാസഡര്‍ ദെവ്‌റിം ഒസ്തുര്‍കിനെയാണ് തിരിച്ചുവിളിച്ചത്.

ജമാഅത്തെ ഇസ്‌ലാമിനേതാവ് മുതീഉര്‍റഹ്മാന്‍ നിസാമിയെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശില്‍ നിന്നും തുര്‍ക്കി തങ്ങളുടെ അംബാസഡറെ തിരിച്ചു വിളിച്ചു. ധാക്കയിലെ തുര്‍ക്കി അംബാസഡര്‍ ദെവ്‌റിം ഒസ്തുര്‍കിനെയാണ് തിരിച്ചുവിളിച്ചത്. അതിനിടെ നിസാമിയെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് ജമാഅത്തെ ഇസ്ലാമി ആഹ്വാനംചെയ്ത 24 മണിക്കൂര്‍ ഹര്‍ത്താല്‍ ഇന്ന് അവസാനിച്ചു.

ജമാഅത്തെ ഇസ്‌ലാമി നേതാവ് മുതീഉര്‍റഹ്മാന്‍ നിസാമിയെ തൂക്കിലേറ്റിയ ബംഗ്ലാദേശ് സര്‍ക്കാര്‍ നടപടിയില്‍ കടുത്ത പ്രതിഷേധമാണ് തുര്‍ക്കി രേഖപ്പെടുത്തിയത്. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താന്‍ മാത്രമേ ഇത്തരം നടപടികള്‍കൊണ്ട് സാധിക്കൂവെന്നു വ്യക്തമാക്കിയ തുര്‍ക്കി ബംഗ്ലാദേശില്‍ നിന്നുംതങ്ങളുടെ അംബാസഡറെ തിരിച്ചു വിളിക്കുകയും ചെയ്തു. നിസാമിയുടെ ശിക്ഷ നടപ്പാക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് നേരത്തെ തന്നെ തുര്‍ക്കി ആവശ്യപ്പെട്ടിരുന്നു.

ഇത് തള്ളിക്കളഞ്ഞ് നിസാമിയുടെ വധശിക്ഷ നടപ്പാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് അംബാസഡര്‍ ദെവ്‌റിം ഒസ്തുര്‍കിനെ തുര്‍ക്കി തിരിച്ചുവിളിച്ചത്. നിസാമിയുടെ വധശിക്ഷയില്‍ ലോകഇസ്‌ലാമിക പ്രസ്ഥാനങ്ങളും പ്രതിഷേധം രേഖപ്പെടുത്തി.

മനുഷ്യാവകാശവും സാമാന്യ നീതിയും കാറ്റില്‍ പറത്തി ഭരണകൂടം നടപ്പാക്കിയ വധശിക്ഷയെ ലോക മുസ്‌ലിം പണ്ഡിതവേദി ജനറല്‍ സെക്രട്ടറി ഡോ. അലി ഖറദാഗി ശക്തമായ ഭാഷയില്‍ അപലപിച്ചു.

അതിനിടെ നിസാമിയെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി ആഹ്വാനംചെയ്ത 24 മണിക്കൂര്‍ ഹര്‍ത്താല്‍ ഇന്ന് പുലര്‍ച്ചെ 5 മണിയോടെ അവസാനിച്ചു. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. സംഘര്‍ഷം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫിസുകളിലും പ്രധാന റോഡുകളിലും നൂറുകണക്കിന് പൊലീസുകാരെ വിന്യസിച്ചു.

അതേസമയം, ഹര്‍ത്താലില്‍ കാര്യമായ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Next Story