Quantcast

പോക്കിമോന്‍ കളിച്ച് രാജ്യാന്തര അതിര്‍ത്തി ലംഘിച്ച രണ്ടു പേര്‍ സൈന്യത്തിന്റെ പിടിയില്‍

MediaOne Logo

Alwyn

  • Published:

    16 Aug 2017 11:55 AM GMT

പോക്കിമോന്‍ കളിച്ച് രാജ്യാന്തര അതിര്‍ത്തി ലംഘിച്ച രണ്ടു പേര്‍ സൈന്യത്തിന്റെ പിടിയില്‍
X

പോക്കിമോന്‍ കളിച്ച് രാജ്യാന്തര അതിര്‍ത്തി ലംഘിച്ച രണ്ടു പേര്‍ സൈന്യത്തിന്റെ പിടിയില്‍

ഇന്ന് ലോകം പോക്കിമോന് പിന്നാലെയാണ്. പോക്കിമോന്‍ ഗോ എന്ന ഗെയിം ലോകശ്രദ്ധ നേടിയത് വളരെ വേഗമായിരുന്നു.

ഇന്ന് ലോകം പോക്കിമോന് പിന്നാലെയാണ്. പോക്കിമോന്‍ ഗോ എന്ന ഗെയിം ലോകശ്രദ്ധ നേടിയത് വളരെ വേഗമായിരുന്നു. കണ്‍മുന്നിലുള്ള കാഴ്ചകളെ മായക്കാഴ്ചകളുമായി ലയിപ്പിക്കുന്ന ഗെയിമാണ് പോക്കിമോന്‍. ഒരിടത്തിരുന്ന് കളിക്കാന്‍ കഴിയില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്. അതുകൊണ്ട് തന്നെ പൊതുസ്ഥലത്ത് മൊബൈലില്‍ മാത്രം ശ്രദ്ധിച്ച് പോക്കിമോന്‍ കളിച്ചുനടന്നവരില്‍ പലരും പല അപകടത്തില്‍ചെന്നുചാടിയതും വാര്‍ത്തയായി.

ഏറ്റവുമൊടുവില്‍ പോക്കിമോന്‍ ഒരു രാജ്യാന്തര പ്രശ്നമായെന്നാണ് റിപ്പോര്‍ട്ടുകള്‍. കാനഡക്കാരായ രണ്ടു കൌമാരപ്രായക്കാര്‍ പോക്കിമോന്‍ കളിച്ച് ആവേശം അതിരുവിട്ടതോടെ രാജ്യാന്തര അതിര്‍ത്തി ലംഘിച്ചത് അറിഞ്ഞത് അമേരിക്കയുടെ അതിര്‍ത്തി സുരക്ഷാസേന പിടികൂടിയപ്പോഴാണ്. അപ്പോഴേക്കും കനേഡിയന്‍ പ്രവിശ്യയായ ആല്‍ബര്‍ട്ടയില്‍ നിന്നു യുഎസിന്റെ അതിര്‍ത്തിയിലുള്ള സംസ്ഥാനമായ മൊണ്ടാനയില്‍ എത്തിയിരുന്നു. കളിയുടെ ആവേശത്തില്‍ യുഎസ് - കാനഡ അതിര്‍ത്തി ലംഘിച്ചതൊന്നും ഇവര്‍ അറിഞ്ഞില്ല. സുരക്ഷാസേന പിടികൂടി നിങ്ങള്‍ നില്‍ക്കുന്ന സ്ഥലം മൊണ്ടാനയാണെന്ന് പറഞ്ഞപ്പോഴാണ് തങ്ങള്‍ക്ക് പിണഞ്ഞ അബദ്ധം കാനേഡിയന്‍ കുട്ടികള്‍ തിരിച്ചറിഞ്ഞത്. നിയമവിരുദ്ധമായാണ് അതിര്‍ത്തി ലംഘിച്ചതെങ്കിലും കുട്ടികള്‍ പോക്കിമോന്‍ കളിച്ച് അബദ്ധത്തില്‍ മൊണ്ടാനയില്‍ എത്തിയതാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ട് ശരീരത്ത് തുള വീണില്ല. കൌമാരപ്രായക്കാരായ ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിനിടെ ഇവരുടെ അമ്മയും ഇവരെ തിരഞ്ഞെത്തി. പിന്നീട് കാര്യങ്ങളെല്ലാം സുരക്ഷാസേന ചോദിച്ചറിഞ്ഞതോടെ ഇത് വലിയൊരു രാജ്യാന്തര പ്രശ്നമാക്കാതെ കുട്ടികളെ അമ്മയ്ക്കൊപ്പം മടക്കി അയച്ചു. ഏതായാലും ഈ മാസം ആദ്യം തന്നെ കാനഡ പൊലീസ് പോക്കിമോന്‍ പ്രേമികള്‍ക്ക് അപകടസാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.

TAGS :

Next Story