Quantcast

കുഞ്ഞു കരഞ്ഞു; കുഞ്ഞിനെ മടിയില്‍വെച്ച് നിലത്തിരുന്ന് അമ്മ പരീക്ഷ എഴുതി

MediaOne Logo
കുഞ്ഞു കരഞ്ഞു; കുഞ്ഞിനെ മടിയില്‍വെച്ച് നിലത്തിരുന്ന് അമ്മ പരീക്ഷ എഴുതി
X

കുഞ്ഞു കരഞ്ഞു; കുഞ്ഞിനെ മടിയില്‍വെച്ച് നിലത്തിരുന്ന് അമ്മ പരീക്ഷ എഴുതി

രണ്ടുമാസം പ്രായമുള്ള തന്റെ കുഞ്ഞിനെ മടിയില്‍വെച്ച് തറയിലിരുന്ന് പരീക്ഷയെഴുതുന്ന ജഹാന്‍ താബ് എന്ന 25 കാരിയാണ് ചിത്രത്തിലുള്ളത്

അഫ്ഗാനിസ്ഥാനിലെ യൂണിവേഴ്സിറ്റി പ്രവേശനപരീക്ഷ എഴുതുന്നതിനിടെ അധ്യാപകനാണ് ആ യുവതിയുടെ ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. അത് ഇത്രയധികം വൈറലാകുമെന്ന് അന്നേരം ആ അധ്യാപകന്‍ ചിന്തിച്ചിരിക്കാനിടയില്ല.

രണ്ടുമാസം പ്രായമുള്ള തന്റെ കുഞ്ഞിനെ മടിയില്‍വെച്ച് തറയിലിരുന്ന് പരീക്ഷയെഴുതുന്ന ജഹാന്‍ താബ് എന്ന 25 കാരിയാണ് ചിത്രത്തിലുള്ളത്. അഫ്ഗാനിലെ ദായ്‍കുന്ദിയിലെ ഒരു സ്വകാര്യ സര്‍വകലാശാലയുടെ പ്രവേശന പരീക്ഷയായിരുന്നു അത്. നില്ലി നഗരത്തിലെ നസിര്‍ഖോസ്ര ഹയര്‍ എജുകേഷന്‍ ഇന്‍സ്റ്റിറ്റ്യൂഷന്റെ കീഴിലുള്ള സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിലേക്കുള്ള പ്രവേശനപരീക്ഷയായിരുന്നു അന്ന് നടന്നിരുന്നത്. കന്‍കോര്‍ എക്സാം എന്നാണ് ആ എന്‍ട്രന്‍സ് പരീക്ഷ അറിയപ്പെടുന്നത്.

പരീക്ഷ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും ജഹാന്‍ താബിന്റെ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കരഞ്ഞുതുടങ്ങിയെന്ന് ഫോട്ടോകള്‍ ഷെയര്‍ ചെയ്ത അധ്യാപകന്‍ യഹ്‍യ ഇര്‍ഫാന്‍ പറയുന്നു. കുഞ്ഞ് കരഞ്ഞു തുടങ്ങിയതോടെ യുവതി കുഞ്ഞിനെ എടുത്ത് കസേരയില്‍ നിന്ന് എഴുന്നേറ്റ് നിലത്തിരിക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ മടിയില്‍ കിടത്തിയ ശേഷം പരീക്ഷ എഴുതാന്‍ തുടങ്ങി. കുഞ്ഞിനെ മടിയിലിരുത്തി പരീക്ഷ എഴുതിയ ഈ അമ്മയുടെ ചിത്രങ്ങള്‍ യഹ്‍യ ഇര്‍ഫാനില്‍ നിന്ന് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു.

മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാണ് ജഹാന്‍. എട്ടുമണിക്കൂറോളം യാത്ര ചെയ്താണ് അവള്‍ പരീക്ഷയ്‌ക്കെത്തിയത്. ജഹാന്റെ ഭര്‍ത്താവ് ഒരു കര്‍ഷകനാണ്. ഒരു ദരിദ്ര കുടുംബാംഗമാണ് അവള്‍. ഒരുപക്ഷേ അഡ്മിഷന്‍ കിട്ടിയാലും യൂണിവേഴ്‍സിറ്റി ഫീസ് അടയ്ക്കാന്‍ പോലും അവള്‍ക്ക് സാധിച്ചെന്ന് വരില്ലെന്ന് ഇര്‍ഫാന്‍ പറയുന്നു. ഫോട്ടോകള്‍ വൈറലായതോടെ അഫ്ഗാന്‍ യൂത്ത് അസോസിയേഷന്‍, എന്ന ബ്രിട്ടീഷ് ഓര്‍ഗനൈസേഷന്‍- ഗോ ഫണ്ട് മി എന്ന പേരില്‍ ഒരു ജഹാന്റെ വിദ്യാഭ്യാസ ചെലവുകള്‍ക്കായി ധനസമാഹരണ പരിപാടി ആരംഭിച്ചിട്ടുണ്ട്.

Next Story