വെനസ്വേലയില്‍ കൂറ്റന്‍ ശക്തി പ്രകടനം നടത്തി സ്വയം പ്രഖ്യാപിത പ്രസിഡന്റ് യുവാന്‍ ഗെയ്ദോ
അതേസമയം വെനസ്വേലയുടെ അതിർത്തിയിൽ പ്രക്ഷോഭകരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.

വെനസ്വേലയില്‍ കൂറ്റന്‍ ശക്തി പ്രകടനം നടത്തി സ്വയം പ്രഖ്യാപിത പ്രസിഡന്റ് യുവാന്‍ ഗെയ്ദോ. വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഗ്വെയ്ഡോയെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് സ്വീകരിച്ചത്. പ്രസിഡന്റ് നിക്കോളാസ് മദുറോ രാജിവെക്കണമെന്ന് ഗെയ്ദോ ആവശ്യപ്പെട്ടു.
പിന്തുണ ഉറപ്പാക്കാനായി ബ്രസീല്‍, അര്‍ജന്റീന, പരാഗ്വേ, കൊളംബിയ തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലായിരുന്നു സ്വയം പ്രഖ്യാപിത പ്രസിഡന്റ് യുവാന്‍ ഗെയ്ദോയുടെ സന്ദര്‍ശനം. തിരിച്ചെത്തുന്ന ദിവസം വെനസ്വേലയില്‍ വന്‍ ശക്തിപ്രകടനം നടത്തുമെന്ന് നേരത്തെ തന്നെ ഗെയ്ദോ വ്യക്തമാക്കിയിരുന്നു. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് അദ്ധേഹത്തെ സ്വീകരിക്കാനായി എത്തിയത്. തുടര്‍ന്ന് നടന്ന വന്‍ റാലിയിലും മദുറോ സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധം ആണ് ഉയര്‍ന്നത്.
ഭീഷണിക്കുമുന്നില്‍ തോല്‍ക്കില്ലെന്ന് നമ്മള്‍ തെളിയിച്ചുകഴിഞ്ഞു. നികോളാസ് മദുറോയ്ക്ക് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും രാജിവെക്കണമെന്നും ലാസ് മെര്‍സെഡെസില്‍ നടന്ന കൂറ്റന്‍ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് യുവാന്‍ ഗെയ്ദോ പറഞ്ഞു. ഒരുപാട് പ്രതിസന്ധികളുണ്ട് നമുക്ക് മുന്നില്‍ അത് തരണം ചെയ്യുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. വിദേശത്ത് നിന്നും തിരിച്ചെത്തുന്ന ഗെയ്ദോയെ അറസ്റ്റ് ചെയ്യുമെന്ന് മദുറോ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അറസ്റ്റ് ചെയ്യുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.
അതേസമയം വെനസ്വേലയുടെ അതിർത്തിയിൽ പ്രക്ഷോഭകരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ബ്രസീലും കൊളംബിയയുമായുള്ള അതിർത്തി വെനസ്വേല അടച്ചതിന് ശേഷമാണ് മേഖലയിൽ സംഘർഷം ആരംഭിച്ചത്.
Adjust Story Font
16

