ഖാനയില്‍ കുട്ടികളെ അടിമപ്പണിക്ക് ഉപയോഗിക്കുന്നതിനെതിരെ നടപടി ആരംഭിച്ച് അധികൃതര്‍
വോള്‍ട്ട തടാകത്തില്‍ മാത്രം ഇരുപതിനായിരത്തോളം ബാല അടിമകളെ മീന്‍പിടുത്തത്തിനായി ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ആഫ്രിക്കന്‍ രാജ്യമായ ഖാനയില്‍ കുട്ടികളെ അടിമപ്പണിക്ക് ഉപയോഗിക്കുന്നതിനെതിരെ അധികൃതര്‍ നടപടി ആരംഭിച്ചു. വോള്‍ട്ട തടാകത്തില്‍ മാത്രം ഇരുപതിനായിരത്തോളം ബാല അടിമകളെ മീന്‍പിടുത്തത്തിനായി ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്. അടിമ വ്യാപാരികള്‍ക്ക് കുട്ടികളെ വില്‍ക്കാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കുന്ന തരത്തില്‍ കൊടിയ ദാരിദ്ര്യമാണ് രാജ്യത്ത് പലയിടത്തും നിലനില്‍ക്കുന്നത്. വിദ്യാഭ്യാസം നേടുകയോ കളിച്ചു നടക്കുകയോ ചെയ്യേണ്ട പ്രായത്തില്‍ ഈ കുട്ടികള്‍ തടാകത്തിലെ ആഴങ്ങള്‍ തേടി വള്ളത്തില്‍ നീങ്ങുകയാണ്. വല വിരിച്ചും വലിച്ച് കയറ്റിയും സാഹസികമായി മീന്‍പിടുത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതില്‍ കൊച്ചു കുട്ടികള്‍ വരെയുണ്ട്. അടിമ വ്യാപാരികളില്‍ നിന്ന് ഈ കുട്ടികളെ വാങ്ങിയ ആള്‍ ആജ്ഞകള്‍ നല്‍കി ഇവര്‍ക്കൊപ്പമുണ്ട്. കൊടിയ ദാരിദ്ര്യത്തിന്റ ഇരകളായാണ് ഈ കുട്ടികള്‍ അടിമ വ്യാപാരികളില്‍ എത്തപ്പെടുന്നത്. 250 ഡോളറിന് പോലും രക്ഷകര്‍ത്താക്കള്‍ കുട്ടികളെ അടിമ വ്യാപാരികള്‍ക്ക് കൈമാറുന്നതായാണ് റിപ്പോര്‍ട്ട്.
വോള്‍ട്ട തടാകത്തിന് സമീപത്തെ കീറ്റ് ക്രാച്ചി നഗരത്തില്‍ 2017ല്‍ ദേശീയ ബാലവേല ദിനം ആചരിച്ചിരുന്നു. ബാലവേലക്കെതിരായ ബോധവത്കരണം സൃഷ്ടിക്കുന്നതിനായിരുന്നു ശ്രമം. തടാകത്തിലെ ബോട്ടുകളെയും ബോട്ടുടമകളെയും രജിസ്റ്റര്‍ ചെയ്യുന്നതിനും നടപടി തുടങ്ങിയിരുന്നു. എന്നാല്‍ നാമമാത്രമായി നടക്കുന്ന ഇത്തരം ശ്രമങ്ങള്‍ ഫലം കണ്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വിഷയം അന്താരാഷ്ട്ര മാധ്യമ ശ്രദ്ധയിലേക്ക് എത്തിയ സാഹചര്യത്തില്‍ അടിയന്തിര നടപടി ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Adjust Story Font
16

