ബ്രെക്സിറ്റിന്റെ വിധി ബ്രിട്ടന്റെ കയ്യിലാണെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡണ്ട്
ബ്രെക്സിറ്റ് കാലാവധി നീട്ടാനും പിന്‍വാങ്ങാനും ഏപ്രില്‍ 12വരെ ബ്രിട്ടന് സമയമുണ്ടെന്ന് ടസ്ക് പറഞ്ഞു.

ബ്രെക്സിറ്റിന്റെ വിധി ബ്രിട്ടന്റെ കയ്യിലാണെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ടസ്ക്. ബ്രെക്സിറ്റ് കാലാവധി നീട്ടാനും പിന്‍വാങ്ങാനും ഏപ്രില്‍ 12വരെ ബ്രിട്ടന് സമയമുണ്ടെന്ന് ടസ്ക് പറഞ്ഞു. അതിനിടെ ബ്രെക്സിറ്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 25 ലക്ഷത്തോളം പേര്‍ ഒപ്പിട്ട നിവേദനം ബ്രിട്ടീഷ് പാര്‍ലമെന്റിലെത്തി.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് മുന്നോട്ട് വെച്ച പിന്‍വാങ്ങല്‍ ഉടമ്പടി ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകരിച്ചാല്‍ മാര്‍ച്ച് 29ല്‍ നിന്നും മെയ് 22ലേക്ക് ബ്രെക്സിറ്റ് നടപ്പാക്കുന്നത് നീട്ടാനാകും. അടുത്ത ആഴ്ചയാണ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുക. എന്നാല്‍ ഇത് പരാജയപ്പെടുകയാണെങ്കില്‍ ഏപ്രില്‍ 12വരെ സമയമുണ്ടെന്ന് ഡോണള്‍ഡ് ടസ്ക് പറഞ്ഞു.
ബ്രെക്സിറ്റ് തീയതി ജൂണ്‍ 30 വരെ നീട്ടണമെന്ന് കഴിഞ്ഞ ദിവസം യൂറോപ്യന്‍ യൂണിയനോട് മെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മെയ് 22 വരെ സമയം നീട്ടി നല്‍കാമെന്നായിരുന്നു യൂണിയന്‍ നിലപാട്. മെയ് അവസാനത്തില്‍ യൂറേപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് മെയ് 22 എന്ന തിയതി ബ്രിട്ടന് നല്‍കിയത്.
അതിനിടെ ആര്‍ട്ടിക്കിള്‍ 50 പിന്‍വലിച്ച് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ 30 ലക്ഷത്തിലധികം പേർ ഒപ്പിട്ടു. ബ്രിട്ടീഷ് പാർലമെന്റിന്‍റെ വെബ്സൈറ്റിൽ ഹർജി പ്രസിദ്ധപ്പെടുത്തി. ഒരു ലക്ഷത്തിൽക്കൂടുതൽ പേരുടെ പിന്തുണയുള്ള ഹർജികൾ പാർലമെന്‍റ് ചർച്ചയ്ക്കെടുക്കും. എന്നാല്‍ ബ്രെക്സിറ്റില്‍ നിന്നും പിന്‍മാറാനുള്ള നീക്കമാണ് നടത്തുന്നത് എന്ന് ആരോപിച്ച് ബ്രെക്സിറ്റ് അനുകൂലികള്‍ രാജ്യവ്യാപകമായി ഹൈവേകള്‍ സ്തംഭിപ്പിച്ചുള്ള സമരത്തിനുള്ള ഒരുക്കത്തിലാണ്.
Adjust Story Font
16

