ഇന്തോനേഷ്യയില്‍ ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, നിയമനിർമാണ സഭയിലേക്കുള്ള പ്രതിനിധികൾ തുടങ്ങി അഞ്ച് വോട്ടുകൾ ഒരാൾക്ക് ചെയ്യാം

ഇന്തോനേഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 190 മില്യന്‍ ആളുകളാണ് സമ്മതിദാന അവകാശം വിനിയോഗിക്കുക. നിലവിലെ പ്രസിഡന്റ് ജോകോ വിദോദോയും റിട്ടേര്‍ഡ് ജനറല്‍ പ്രഭോവോ സുബിയന്റോയും തമ്മിലാണ് പ്രധാന പോരാട്ടം.
ഒറ്റ ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ജോകോ വിദോദോക്ക് തന്നെയാണ് മുന്‍തൂക്കം. ഇന്തോനേഷ്യയെ പുരോഗതിയിലെത്തിക്കുക എന്ന മുദ്രാവാക്യവുമായാണ് വിദോദോ തെരഞ്ഞെടുപ്പില്‍ ഉടനീളം പ്രചാരണം നടത്തിയത്. 2014ല്‍ വിദോദോക്കെതിരെ അഴിമതി ആരോപണവുമായി രംഗത്ത് വന്ന റിട്ടേഡ് ജനറല്‍ പ്രഭോവോ സുബിയന്റോയും ജനങ്ങൾക്കിടയില്‍ ഇറങ്ങിചെന്നാണ് പ്രചാരണം നടത്തിയത്.
ബാലറ്റിലാണു വോട്ടെടുപ്പ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, നിയമനിർമാണ സഭയിലേക്കുള്ള പ്രതിനിധികൾ തുടങ്ങി അഞ്ച് വോട്ടുകൾ ഒരാൾക്ക് ചെയ്യാം. തെരഞ്ഞെടുപ്പിന് പിന്നാലെ വോട്ടെണ്ണലും ഇന്ന് തന്നെ നടക്കുമെങ്കിലും തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനായി മെയ് വരെ കാത്തിരിക്കേണ്ടിവരും. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ശക്തമായ സുരക്ഷയാണ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്തോനേഷ്യയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജോകോ വിദോദോയും പ്രഭോവോ സുബിയന്റോയ്ക്കും പുറമേ മൌറൂഫ് അമീനും സാന്റിയാഗോ ഉനോയും തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ള പ്രധാന സ്ഥാനാര്‍ഥികളാണ്.
Adjust Story Font
16

