Quantcast

ആണവ കരാറില്‍ നിന്ന് ഇറാന്‍ ഭാഗികമായി പിന്‍മാറി 

അമേരിക്കന്‍ നേതൃത്വത്തില്‍ 2015ല്‍ വന്‍ശക്തി രാഷ്ട്രങ്ങളുമായി ഒപ്പുവെച്ച ആണവ കരാറില്‍ നിന്ന് ഇറാന്‍ ഭാഗികമായി പിന്മാറി. 

MediaOne Logo

Web Desk

  • Published:

    9 May 2019 8:19 AM IST

ആണവ കരാറില്‍ നിന്ന് ഇറാന്‍ ഭാഗികമായി പിന്‍മാറി 
X

അമേരിക്കന്‍ നേതൃത്വത്തില്‍ 2015ല്‍ വന്‍ശക്തി രാഷ്ട്രങ്ങളുമായി ഒപ്പുവെച്ച ആണവ കരാറില്‍ നിന്ന് ഇറാന്‍ ഭാഗികമായി പിന്മാറി. ഉടമ്പടിയില്‍ ഒപ്പുവെച്ച രാഷ്ട്രങ്ങള്‍ കരാര്‍ പാലിക്കുന്നില്ലെന്നാരോപിച്ചാണ് പിന്മാറ്റം. രണ്ട് മാസത്തിനകം വാഗ്ദാനങ്ങള്‍ പാലിക്കാന്‍ രാഷ്ട്രങ്ങള്‍ തയ്യാറായില്ലെങ്കില്‍ യുറേനിയം സമ്പുഷ്ടീകരണമടക്കം പുനരാരംഭിക്കാനാണ് ഇറാന്റെ പദ്ധതി.

ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയാണ് ടെലിവിഷന്‍ പ്രഭാഷണത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2015ൽ ബറാക് ഒബാമ സര്‍ക്കാര്‍ ഒപ്പുവെച്ച ആണവ കരാറില്‍ നിന്ന് ട്രംപ് ഭരണകൂടം ഏകപക്ഷീയമായി പിന്മാറിയിരുന്നു. ഈ പിന്മാറ്റത്തിന് ഒരു വര്‍ഷം പൂര്‍ത്തിയായ ബുധനാഴ്ച രാഷ്ട്രത്തെ അഭിസംബോധന ചെയ്ത ഇറാന്‍ പ്രസിഡന്റ്, കരാര്‍ പാലിക്കുന്നതില്‍ അമേരിക്കയടക്കം വന്ശ‍ക്തി രാഷ്ട്രങ്ങളെല്ലാം പരാജയമാണെന്ന് ആരോപിച്ചു.

ആണവ നിരായുധീകരണ നടപടികളിൽ സഹകരിക്കുന്നതിന് പകരമായി ഇറാന് മേലുള്ള സാമ്പത്തിക, വാണിജ്യ ഉപരോധത്തിൽ ഇളവുവരുത്തുമെന്ന കരാറില്‍ അമേരിക്കക്കൊപ്പം ബ്രിട്ടണ്‍, ഫ്രാൻസ്, ജർമനി, ചൈന, റഷ്യ എന്നീ രാഷ്ട്രങ്ങളെല്ലാം ഒപ്പുവെച്ചിരുന്നു. എന്നാല്‍ കരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതോടെ, യു.എസ് ഉപരോധത്തിൽ നിന്ന് ഇറാന്റെ എണ്ണ, ബാങ്കിങ് മേഖലകളെ സംരക്ഷിക്കാൻ മറ്റ് രാഷ്ട്രങ്ങൾക്ക് കഴിയുന്നില്ലെന്നാണ് ഇറാന്റെ പരാതി.

ഈ നിലയില്‍ കരാര്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇറാന്‍ പ്രസിഡന്റിന്റെ പിന്മാറ്റപ്രഖ്യാപനം. അതിനിടെ, ഒരു കാരണവശാലും ആണവശക്തിയാകാൻ ഇറാനെ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രംഗത്തെത്തി. ആണവകരാറിൽ നിന്ന് പിന്മാറുകയാണെന്ന് ഇറാൻ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് ഇസ്രായേലിന്റെ പ്രതികരണം.

TAGS :

Next Story