എബോള; കോംഗോയ്ക്ക് ലോക ആരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
എബോള ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാന്‍ ശ്രമിച്ചവരെ കൈയ്യേറ്റം ചെയ്ത സംഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് മുന്നറിയിപ്പ്

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താനായില്ലെങ്കില്‍ എബോള വൈറസ് ബാധയെ പ്രതിരോധിക്കാനാവില്ലെന്ന് കോംഗോയ്ക്ക് ലോക ആരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ സായുധ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ് ഡബ്യൂ.എച്ച്.ഒയുടെ ഇടപെടല്‍. രാജ്യത്ത് എബോള ബാധയെ തുടര്‍ന്ന് ഇതുവരെ 1105 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
ബ്യൂട്ടെന്‍പോയിലെ ചികിത്സാ കേന്ദ്രത്തിന് നേരെ രാജ്യത്തെ വിമത വിഭാഗം സായുധ ആക്രമണം നടത്തുകയും എബോള ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മറവ് ചെയ്യാന്‍ ശ്രമിച്ചവരെ ജനക്കൂട്ടം കൈയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ലോകാരോഗ്യ സംഘടന കോംഗോ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിലവില്‍ വടക്കന്‍ കിവു ഇതൂരി പ്രവിശ്യകളിലാണ് എബോള ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ പ്രദേശം റുവാന്‍ഡ, ഉഗാണ്ട, തെക്കന്‍ സുഡാന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശവുമാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷിതത്വം ഉറപ്പാക്കാനായില്ലെങ്കില്‍ രോഗ പ്രതിരോധം ശ്രമകരമായിരിക്കുമന്നാണ് ഡബ്യൂ.എച്ച്.ഒയുടെ മുന്നറിയിപ്പ്. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ രോഗവ്യാപനത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ ബ്യൂട്ടെന്‍പോയിലെ പ്രവര്‍ത്തനങ്ങള്‍ 5 ദിവസത്തോളം നിശ്ചലമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കോംഗോയില്‍ ദശാബ്ദങ്ങളായി ആഭ്യന്തര സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം വിമത ഗ്രൂപ്പുകള്‍ ഇപ്പോള്‍ സന്നദ്ധ പ്രവര്‍ത്തകരെ ലക്ഷ്യം വെക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. അതേസമയം രോഗവ്യാപനം സംബന്ധിച്ച് പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ പരക്കുന്നതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. പണം തട്ടുന്നതിന് വേണ്ടി രോഗ വ്യാപനം എന്ന പ്രചരണം ബോധപൂര്‍വം നടത്തുകയാണെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു. ഇത്തരം ധാരണകളുടെ പേരിലും ആരോഗ്യ പ്രവര്‍ത്തകര്‍ ഭീഷണികള്‍ നേരിടുന്നുണ്ട്.
Adjust Story Font
16

