Quantcast

ഇറാന്‍ വിദേശകാര്യമന്ത്രി ചൈനയിലെത്തി; യു.എസുമായുള്ള ബന്ധം കൂടുതല്‍ മോശമായ സാഹചര്യത്തിലാണ് സന്ദര്‍ശനം

MediaOne Logo

Web Desk

  • Published:

    18 May 2019 12:51 PM IST

ഇറാന്‍ വിദേശകാര്യമന്ത്രി ചൈനയിലെത്തി; യു.എസുമായുള്ള ബന്ധം കൂടുതല്‍ മോശമായ സാഹചര്യത്തിലാണ് സന്ദര്‍ശനം
X

യു.എസുമായുള്ള ബന്ധം കൂടുതല്‍ മോശമായ സാഹചര്യത്തില്‍ ഇറാന്‍ വിദേശകാര്യമന്ത്രി ചൈനയിലെത്തി. ആണവ പദ്ധതിയുടെ സംരക്ഷണത്തിന് സുഹൃദ രാജ്യങ്ങളുടെ ഉറച്ച പിന്തുണയുണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ആണവകരാറില്‍ നിന്നുള്ള അമേരിക്കയുടെ പിന്‍മാറ്റത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ ചൈനയും റഷ്യയും അടക്കമുള്ള സുഹൃത്തുക്കള്‍ തങ്ങള്‍ക്കൊപ്പം ഉറച്ച നിലപാടുമായി ഉണ്ടാകുമെന്നാണ് ഇറാന്‍ വിദേശ കാര്യമന്ത്രി മുഹമ്മദ് ജവാദ് സാരിഫിന്‍റെ വാദം.

തന്‍റെ ചൈനാ സന്ദര്‍ശന വേളയില്‍ മേഖലയില്‍ നിലനില്‍ക്കുന്ന അപായകരമായ വിഷയങ്ങളും ഇരു രാജ്യങ്ങളും തമ്മില്‍ നില നില്‍ക്കുന്ന ഉഭയകക്ഷി ബന്ധവുമെല്ലാം ചൈനീസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി ജവാദ് സാരിഫ് ഇറാന്‍ വിദേശകാര്യമന്ത്രാലയം പ്രസിദ്ധീകരിച്ച വീഡിയോയിലൂടെ വ്യക്തമാക്കുന്നു

തങ്ങളുടെ ആണവ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ചൈനയുടെയും റഷ്യയുടെയും ഉറച്ച പിന്തുണയാണ് ഇറാന്‍ ലക്ഷ്യമിടുന്നത്. ആണവ കരാറുമായി ബന്ധപ്പെട്ട് മറ്റ് പലരും കൈവിട്ടപ്പോള്‍ ഇറാനൊപ്പം നിന്നതും സഹായിച്ചതും റഷ്യയും ചൈനയുമായിരുന്നുവെന്ന് സാരിഫ് നേരത്തെയും വ്യക്തമാക്കിയിരുന്നു. യു.എസ് ഉപരോധത്തിന് മുമ്പ് ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്ന എട്ട് രാജ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചൈന.

ഇറാന് മേല്‍ അമേരിക്ക സമ്മര്‍ദ്ദം കടുപ്പിക്കുകയും ഗള്‍ഫ് മേഖലയിലേക്ക് പടക്കോപ്പുകള്‍ അയക്കുകയും ചെയ്ത സാഹചര്യത്തില്‍ ചൈനയുടെയും റഷ്യയുടെയും സഹായം ഉറപ്പാക്കുകയെന്ന ദൗത്യമാണ് ജവാദ് സാരിഫിന്‍റെ സന്ദര്‍ശനത്തിന് പിന്നില്‍.

TAGS :

Next Story